സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. കൂടെയുള്ള ഒരു സഹപാഠിയെ മറ്റുള്ളവർ ക്രൂരമായി ആക്രമിച്ചപ്പോൾ എങ്ങനെയാണ് നോക്കി നിന്നതെന്നാണ് മഞ്ജു പത്രോസ് ചോദിക്കുന്നത്. ഇത്തരത്തിലെ നരാധമന്മാരുള്ള കലാലയത്തിലേക്ക് മറ്റുള്ളവർ എങ്ങനെ കുട്ടികളെ പറഞ്ഞയക്കുമെന്നും നടി പറഞ്ഞു. ഇത്രയും ക്രൂരമായി സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയ കുറ്റവാളികൾക്ക് മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്.
‘ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്‌ട്രീയം.. ഇതാണോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസിനിടക്ക് നിങ്ങൾ പഠിച്ചത് .. നിങ്ങൾ ഇപ്പോൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങ്ങൾ.. കുട്ടികളെ നിങ്ങൾ എന്താണു പഠിച്ചത്..കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രധിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളേജ് അധികൃതർക്കും പറയാനുള്ളത്..
ആ അമ്മക്ക് എന്ത് മറുപടി കൊടുക്കും നിങ്ങൾ.. അച്ഛന്.. അവന്റെ സുഹൃത്തുക്കൾക്ക്… പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു. നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങ്ങളുടെ മക്കളെ എങ്ങനെ പറഞ്ഞയക്കും.. ദയവു ചെയ്ത് ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല..’- മഞ്ജു പത്രോസ് കുറിച്ചു.














