വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിന്റെ വാദം തള്ളി ആംബുലൻസ് ഡ്രൈവർ. സിദ്ധാർത്ഥ് മരിച്ച് പത്ത് മിനിറ്റിനുള്ളിൽ വിവരം വീട്ടുകാരെ അറിയിച്ചുവെന്ന ഡീനിന്റെ വാദം അമ്പരപ്പിച്ചുവെന്ന് ആംബുലൻസ് ഡ്രൈവർ നിഖിൽ പറഞ്ഞു. ജനം ടിവിയോടാണ് ആംബുലൻസ് ഡൈവറുടെ വെളിപ്പെടുത്തൽ.
സിദ്ധാർത്ഥിന്റെ വീട്ടുകാർ മരണ വിവരം അറിഞ്ഞോ എന്ന് ഡീൻ തന്നോട് ചോദിച്ചിരുന്നതായും മൃതദേഹത്തോടൊപ്പം ആശുപത്രിയിലും എസ്എഫ്ഐക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നതായും നിഖിൽ ജനം ടിവിയോട് പറഞ്ഞു.
എല്ലാ ദിവസവും തനിക്ക് പോയി ഹോസ്റ്റലിലെ വിവരങ്ങൾ അന്വേഷിക്കാൻ കഴിയില്ലെന്നും ഡോക്ടർമാർ മരണം സ്ഥിരീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഡീൻ എം.കെ നാരായണൻ സംഭവത്തിൽ പ്രതികരിച്ചിരുന്നത്. ഇതിന് പിന്നാലെ ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, പൂക്കോട് ക്യാമ്പസിൽ തെളിവെടുപ്പ് ഇന്നും തുടർന്നു. സിദ്ധാർത്ഥിനെ മർദ്ദനത്തിന് ഇരയാക്കിയ കുന്നിൻ മുകളിലാണ് തെളിവെടുപ്പ് നടന്നത്. രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. രാത്രി ഇവിടെ വച്ചാണ് പ്രതികൾ ആദ്യം സിദ്ധാർത്ഥിനെ മർദ്ദിച്ചത്. കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.