ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരത്തുകയായ അഞ്ച് ലക്ഷം ഇന്ന് കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി രാജീവ്. ഇടുക്കിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോർച്ചറിയിൽ കയറി മൃതദേഹം എടുത്ത് പ്രതിഷേധത്തിനായി കൊണ്ടുപോയ സംഭവത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടുപോയത് തെറ്റായ നടപടിയാണെന്ന് മന്ത്രി പറഞ്ഞു. മോര്‍ച്ചറിയില്‍ കയറി മൃതദേഹം ബലമായി പിടിച്ചു കൊണ്ടുപോയത് കോൺഗ്രസ് നേതാക്കളാണ്. രാഷ്‌ട്രീയ താത്പര്യങ്ങൾക്കായാണ് ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
ബലമായിട്ടായിരുന്നു കോൺഗ്രസ് നേതാക്കൾ മൃതദേഹം എടുത്തുകൊണ്ടുപോയത്. ഇത് മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പത്തുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് ലക്ഷം ഇന്ന് തന്നെ കൈമാറും.