ബെംഗളൂരു: രാമേശ്വരം കഫേയിലെ സ്‌ഫോടനത്തിന് പിന്നിൽ ഐഎസ് സ്ലീപ്പർ സെല്ലുകളെന്ന് സൂചന. സംസ്ഥാനത്ത് ഐഎസിന്റെ നാല് സ്ലീപർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ലീപർ സെല്ലുമായി ബന്ധമുള്ള 20-ഓളം
ഫോൺ നമ്പറുകൾ എൻഐഎയുടെ നിരീക്ഷണത്തിലാണ്. അനധികൃത നെറ്റ്വർക്ക് വഴി സ്‌ഫോടനം ആസൂത്രണം ചെയ്‌തെന്നും എൻഐഎയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ ഇന്നാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്.
കേസിൽ ബെംഗളൂരു പോലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് വൈറ്റ്ഫീൽഡിലെ കഫേയിൽ സ്ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുൾപ്പെടെ മറ്റ് ഏഴുപേർക്കുമാണ് പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്ന് സ്ഫോടക വസ്തുവായ ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.