ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ പ്രശസ്ത നടിയും പത്മവിഭൂഷൺ പുരസ്കാര ജേതാവുമായ വൈജയന്തിമാലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പുരസ്കാരം വൈജയന്തിമാലക്ക് ലഭിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു.
ഇതിഹാസ നടിയെ സന്ദർശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ സിനിമാ ലോകത്തിന് വൈജയന്തിമാല നൽകിയ സംഭാവനകൾ അവർക്ക് വളരെയധികം പ്രശസ്തി നേടികൊടുത്തുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Glad to have met Vyjayanthimala Ji in Chennai. She has just been conferred the Padma Vibhushan and is admired across India for her exemplary contribution to the world of Indian cinema. pic.twitter.com/CFVwp1Ol0t
— Narendra Modi (@narendramodi) March 4, 2024
ജനുവരിയിലാണ് വൈജയന്തിമാലക്ക് കേന്ദ്രസർക്കാർ പത്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചത്. പ്രൊഫഷണൽ നർത്തകി കൂടിയാണ് 90 കാരിയായ വൈജയന്തിമാല. കലാരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് വൈജയന്തിമാലക്ക് പത്മവിഭൂഷൺ ബഹുമതി നൽകിയത്.
16-ാം വയസിലാണ് വൈജയന്തിമാല തമിഴ്സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. 1949-ൽ പുറത്തിറങ്ങിയ ‘വാഴ്കൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു വൈജയന്തിമാല സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1950-60 കളിലെ ബോളിവുഡ് മുൻനിര നടിമാരിലൊരാളായിരുന്നു വൈജയന്തിമാല. ‘ദേവദാസ്’, ‘സംഗമം’, ‘മധുമന്തി’, ‘നയാ ദൗർ’ എന്നീ ചിത്രങ്ങളിലൂടെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. ദേവദാസ് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയിരുന്നു.