വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീൻ എം.കെ നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നൽകും. ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിസി ഇന്ന് വിശദീകരണം തേടുന്നത്. ഇന്നലെ വൈകിട്ട് നാലരയ്‌ക്ക് വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇരുവരുടെയും അഭ്യർത്ഥന പ്രകാരം ഇത് ഇന്ന് രാവിലേക്ക് മാറ്റുകയായിരുന്നു.
ഹോസ്റ്റലിൽ നടന്ന സംഭവങ്ങളും വിദ്യാർത്ഥിയുടെ മരണവും എന്തുകൊണ്ട് കോളേജ് ഡീനും അസി. വാർഡനും അറിഞ്ഞില്ലെന്ന ചോദ്യമാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത്. ഇരുവരും നൽകുന്ന വിശദീകരണം കേട്ട ശേഷം ഇവർക്കെതിരെയുള്ള നടപടി സ്വീകരിക്കുന്ന കാര്യങ്ങളിൽ തീരുമാനമാകും. കോളേജ് ഡീനായ നാരായണനെയും സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം സിദ്ധാർത്ഥിന്റെ കുടുംബം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വിശദീകരണത്തിന് ശേഷമുണ്ടായേക്കാം. നിലവിൽ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിരിക്കുകയാണ്.