ന്യൂഡൽഹി: ഇസ്രായേലിൽ ഹിസ്ബുള്ള നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ ഇസ്രായേൽ എംബസി. കൊല്ലപ്പെട്ട മലയാളിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ഇസ്രായേൽ അറിയിച്ചു.
“വടക്കൻ ഇസ്രായേലിലെ മാർഗലിയോട്ടിൽ സമാധാനപരമായി കൃഷി ചെയ്തുകൊണ്ടിരുന്ന കർഷകർക്ക് നേരെ ഷിയാ ഭീകര സംഘടനയായ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഭീകരരുടെ ഈ ഭീരുത്വ നടപടി ഏറെ ഞെട്ടലുളവാക്കുന്നതാണ്. ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു.
ഇസ്രായേലിലെ ഏറ്റവും മികച്ച ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലാണ് പരിക്കേറ്റവർ കഴിയുന്നത്. ഇവിടെ ഇസ്രായേലിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന എല്ലാ പൗരന്മാരെയും തുല്യമായാണ് ഈ രാജ്യം കണക്കാക്കുന്നത്. അവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും ഇസ്രായേൽ നൽകും. ” – ഇന്ത്യയിലെ ഇസ്രായേൽ എംബസി എക്സിൽ കുറിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഇസ്രായേലിൽ ഹിസ്ബുള്ള ഭീകരരുടെ മിസൈലാക്രമണം നടന്നത്. സംഭവത്തിൽ കൊല്ലം സ്വദേശി നിബിൻ മാക്സ്വെൽ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരിലും മലയാളിയുണ്ട്. ഇയാൾ ഇടുക്കി സ്വദേശിയാണെന്നാണ് വിവരം. പരിക്കേറ്റവരെല്ലാം കാർഷിക മേഖലയിലെ ജോലിക്കാരായിരുന്നു.