തൃശൂർ: മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് അദ്ദേഹം. തൃശൂരിനെക്കുറിച്ച് ഒരുപടി സ്വപ്നങ്ങളുണ്ടെന്നും അത് യാഥാർത്ഥ്യമാക്കാൻ കൂടെ നിൽക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മത്സരത്തിന് ഇറങ്ങുകയാണെന്ന് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധത്തിനും ഗുസ്തിക്കുമല്ല, ആരോഗ്യപരമായ മത്സരത്തിന്, തൃശൂരിലെ ജനങ്ങളുടെ ആശീർവാദത്തോടെ, അനുവാദത്തോടെ ഗോദയിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയ മലയാളികളെ.. ലോകം മുഴുവൻ ഉള്ള മലയാളീ സഹോദരങ്ങളേ,
ഞാൻ ഇന്ന് തിരഞ്ഞെടുപ്പിനായി തൃശൂരിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള മത്സര ഗോദയിലേക്ക് ഇറങ്ങുകയാണ്. യുദ്ധത്തിനും ഗുസ്തിക്കും ഒന്നുമല്ല. മത്സരത്തിന്.. ആരോഗ്യപരമായ മത്സരത്തിന് ഇറങ്ങുകയാണ്.
ത്രിശൂരിൽ മത്സരത്തിനിറങ്ങുബോൾ എല്ലാ മത്സരാർത്ഥികളെയും സ്ഥാനാർത്ഥികൾ മാത്രമായാണ് കാണുന്നത്. അവരുടെ കൂടെ നടന്നു, മുൻപിലോ പിന്നിലോ നടന്നു ജനങ്ങളുമായി തൃശൂരിന്റെ സ്വപ്നങ്ങൾ, അതിൽ എത്രമാത്രം അവരുടെ അഭികാമ്യത ഉണ്ട്, അവരുടെ ഇഷ്ടങ്ങൾ ഉണ്ട്, അവരുടെ ഉന്നങ്ങൾ ഉണ്ട് എന്ന് പറയുന്ന ഒരു ചർച്ച അവരുടെ ഹൃദയങ്ങളിൽ നടത്താൻ പാകത്തിൽ വാഗ്ദാനങ്ങളുമായല്ല, പകരം സ്വപ്നം പങ്കുവയ്‌ക്കലുമായാണ് ഞാൻ മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത്. ആ സ്വപ്നങ്ങൾ പങ്കുവെക്കാനും യാഥാർത്ഥ്യം ആക്കാനും അവസരം ഉണ്ടാക്കി തരണേ എന്ന പ്രാർത്ഥന മാത്രമാണ് ഉള്ളത്.
വരുംവഴിയേ, കൂടുതൽ അംശങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കാനും നിങ്ങൾക്കു ഉറപ്പ് നൽകുന്ന അവസരങ്ങൾ എനിക് ഒരുക്കത്തരണേ എന്നു ജഗദീശ്വരനോടും നിങ്ങൾ ഏവരോടും പ്രാർത്ഥിക്കുകയാണ്.
നിങ്ങളുടെ അനുഗ്രഹവും ആശീർവാദവും എന്നും ഉണ്ടാവണമെന്നും വിജയം അരുളണമെന്നും ലോകം എമ്പാടുമുള്ള മലയാളികളോട് ഞാൻ
പ്രാർത്ഥിക്കുകയാണ്. ആ പ്രാർത്ഥന തൃശൂരിനെ ശക്തമായി വമ്പിച്ച ഭൂരിപക്ഷതോടെ എന്നോടൊപ്പം ചേർത്തു നിർത്തും എന്നു പറയുന്ന ആത്മവിശ്വാസത്തോടെ ഞാൻ ഇതാ നിങ്ങളുടെ അനുവാദത്തോടെ മത്സരത്തിന് ഇറങ്ങുകയാണ്.