ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കുഴൽക്കിണറുകൾ ഉൾപ്പെടെ വറ്റുകയും, ജലവിതരണം പ്രതിസന്ധിയിലാവുകയും ചെയ്തതോടെ സർക്കാരിനെതിരെ വ്യാപകമായ രീതിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ എന്തുവില കൊടുത്തും ബെംഗളൂരുവിൽ ജലവിതരണം ഉറപ്പാക്കുമെന്നാണ് ഡി.കെ ശിവകുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
തന്റെ വീട്ടിലെ കുഴൽക്കിണർ പോലും വറ്റിയിരിക്കുകയാണെന്നും ശിവകുമാർ പറയുന്നു. വേനൽ കടുത്തതോടെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായത്. ദിവസേനയുള്ള ജല ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ബെംഗളൂരുവിലെ റസിഡൻസ് സൊസൈറ്റികൾ താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധിക്കിടെ സ്വകാര്യ വാട്ടർ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതിന് അമിത തുക ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
600 രൂപയുടെ സ്ഥാനത്ത് 3000 രൂപ വരെ ഈടാക്കുന്നുവെന്നാണ് ചില താമസക്കാർ പരാതി ഉന്നയിച്ചത്. ഈ വിഷയം പരിശോധിക്കുമെന്നും ശിവകുമാർ പരാതിക്കാരെ അറിയിച്ചു. കുടിവെള്ള ക്ഷാമം മുൻകൂട്ടി കണ്ട് കൃത്യമായ നടപടി എടുക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്. പിന്നാലെ വരൾച്ചാ പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ആർഡിപിആർ മന്ത്രി, മറ്റ് മന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തി. ബെംഗളൂരുവിന്റെ 15 കിലോമീറ്റർ ചുറ്റളവിലുള്ള ജലസ്രോതസുകളിൽ നിന്ന് ഇവിടേക്ക് വെള്ളം എത്തിക്കാനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.