പത്തനംതിട്ട: കുട്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ CWC അംഗത്തെ പ്രതി ചേർത്ത് പോലീസ്. പത്തനംതിട്ട CWC അംഗവും അഡ്വക്കേറ്റുമായ എസ് കാർത്തികയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് വയസുള്ള കുട്ടിക്കും അമ്മയ്‌ക്കുമെതിരെ മാരകായുധം പ്രയോഗിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അർജുൻ ദാസും അദ്ദേഹത്തിന്റെ ഭാര്യയായ കാർത്തികയും വീട് വയ്‌ക്കുന്നതിനായി ഇവരുടെ സ്ഥലത്തെ മണ്ണും പാറയും മാറ്റിയിരുന്നു. ഇതേത്തുടർന്ന് പ്രശ്‌നങ്ങളും പരാതികളും നിരന്തരം നിലനിന്നിരുന്നു. പാറ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വലുതായതോടെ ഇത് നിർത്തി വയ്‌ക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു. പോലീസിൽ പരാതിപ്പെട്ടത് സ്ഥലത്ത് തന്നെയുള്ള പാർട്ടി പ്രവർത്തകരാണെന്നാരോപിച്ച് അർജുൻ ദാസും, ഭാര്യ കാർത്തികയും ഇവരുടെ സഹോദരനും പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിക്ക് നേരെ മാരകായുധം വീശിയെന്ന പരാതിയെ തുടർന്നാണ് കാർത്തികയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കാർത്തികയേയും കുടുംബത്തെയും ആക്രമിച്ചെന്ന പരാതിയിൽ മറ്റുള്ളവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പാറ ഘനനവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചതോടെ ഒരു കൂട്ടം സിപിഎം പ്രവർത്തകർ ഇവരുടെ വീടിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ നാല് എഫ്‌ഐആർ ആണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.















