കൊൽക്കത്ത: ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നടന്ന വനിതാ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീ ശക്തിയാണ് വികസിത ഭാരതത്തിന്റെ ശക്തിയെന്ന് തെളിയിക്കുന്നതാണ് ഈ വനിതാ സംഗമമെന്നും ഇവിടെയുള്ള ഓരോ അമ്മമാരും സഹോദരിമാരും തന്റെ കുടുംബാംഗങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘എന്റെ ശരീരത്തിന്റെ ഓരോ അണുവും ഭാരതമാതാവിനായി സമർപ്പിച്ചിരിക്കുകയാണ്. ഈ രാജ്യത്തെ 142 കോടി ജനതയും എന്റെ കുടുംബാംഗങ്ങളാണ്. ഗ്രാമത്തിൽ ജീവിക്കുന്ന സ്ത്രീകളെ ലക്ഷാധിപതികൾ ആക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഗ്രാമീണ സ്ത്രീകൾ ലക്ഷാധിപതികളാകുമ്പോൾ ഗ്രാമ വികസനം സാധ്യമാകും. ബംഗാളിലെ ലക്ഷക്കണക്കിന് സ്ത്രീകൾ ലക്ഷാധിപതികളായി കഴിഞ്ഞു. മോദി സർക്കാർ എന്നും സ്ത്രീകളുടെ സുരക്ഷയിൽ പ്രതിജ്ഞാബദ്ധരാണ്’.
‘നാരീ ശക്തിയുടെ ഊർജ്ജകേന്ദ്രമാണ് പശ്ചിമബംഗാൾ. എന്നാൽ ഇന്ന് ഈ ഭൂമിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ നാരീ ശക്തിയെ കടന്നാക്രമിക്കുന്നു. സന്ദേശ്ഖാലിയിലെ സംഭവവികാസങ്ങൾ ആരുടെയും തലകുനിപ്പിക്കും. പാവപ്പെട്ട സ്ത്രീകൾക്കൊപ്പമല്ല, അക്രമകാരികളോടൊപ്പമാണ് ബംഗാൾ സർക്കാർ നിൽക്കുന്നത്. സ്ത്രീശക്തി ഹെൽപ് ലൈൻ അംഗീകരിക്കാത്ത സർക്കാർ നടപടി സ്ത്രീവിരുദ്ധമാണ്’- പ്രധാനമന്ത്രി പറഞ്ഞു.