കൊൽക്കത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് സിബിഐയുടെ കസ്റ്റഡിയിൽ. കൽക്കത്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാർ നടപടി. ഷാജഹാനെ സംരക്ഷിക്കാനായി മമതയും തൃണമൂലും കേസിന്റെ ആദ്യം മുതൽ ശ്രമിക്കുകയായിരുന്നു. ഇത് കാരണം ബംഗാൾ സർക്കാരും കേന്ദ്ര ഏജൻസിയും തമ്മിൽ രണ്ട് ദിവസമായി വലിയ തർക്കം തുടരുകയായിരുന്നു.
കേസ് സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും സിബിഐക്ക് കൈമാറണമെന്ന് ഷാജഹാനെ വിട്ടുനൽകാനുള്ള ഉത്തരവിൽ കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 4.30 വരെ സംസ്ഥാനത്തിന് സമയം നൽകിയിരുന്നുവെങ്കിലും അതിനെ തള്ളുകയായിരുന്നു സർക്കാർ. കൊൽക്കത്തയിലെ പോലീസ് ആസ്ഥാനത്തെത്തിയ സിബിഐ സംഘത്തിന് വെറുംകൈയോടെ മടങ്ങേണ്ടി വന്നു. പിന്നീട് സുപ്രീം കോടതി വിധി വന്നതോടെയാണ് നില മാറിയത്. സ്റ്റേ നൽകിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവ് റദ്ദാക്കാപ്പെട്ടിട്ടില്ലെന്നും ഷാജഹാനെ വൈകുന്നേരം 4.15ന് സിബിഐക്ക് കൈമാറണമെന്നും സുപ്രീംകോടതി പറഞ്ഞതോടെയാണ് സർക്കാർ നിലപാടിൽ നിന്ന് പിന്മാറേണ്ടിവന്നത്.
സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, ഭൂമി തട്ടിപ്പ് എന്നീ കേസുകളിലെ പ്രധാന പ്രതിയാണ് തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ്. ആരോപണം ഉയർന്നതിന് പിന്നാലെ മുഖ രക്ഷിക്കാനായി തൃണമൂൽ ഇയാളെ സസ്പെന്റ് ചെയ്തു. ഒളിവിൽ പോയെങ്കിലും ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ഇയാൾക്ക് പോലീസിൽ പിടികൊടുക്കേണ്ടിവന്നു.