ന്യൂഡൽഹി: രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സയ്യിദ് നസീർ ഹുസൈനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉപരാഷ്‌ട്രപതിക്ക് നിവേദനം. വിരമിച്ച സിവിൽ സർവ്വീസ് ഓഫീസർമാരുടെ സംഘമാണ് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിന് കത്തയച്ചിരിക്കുന്നത്. കോൺഗ്രസ് രാജ്യസഭ സ്ഥാനാർത്ഥിയായിരുന്ന സയ്യിദ് നസീർ ഹുസൈൻ കർണ്ണാടക വിധാൻ സഭയിൽ വെച്ചാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്.
“രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അനുയായികൾ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചപ്പോൾ അത് തടയാൻ സയ്യിദ് നസീർ ഹുസൈൻ ശ്രമിച്ചില്ല. ഇത് കൂടാതെ സംഭവം റിപ്പോർട്ട് ചെയ്യരുതെന്ന് മാദ്ധ്യമപ്രവർത്തകരോട് ആക്രോശിക്കുകയും ചെയ്തു, ഇത്തരം പ്രവർത്തിയിലൂടെ അനുയായികൾക്ക് പിന്തുണ നൽകുകയാണ് സയ്യിദ് നസീർ ഹുസൈൻ ചെയ്തത്. ക്രൈം നമ്പർ.20/2024 ൽ വിധാന സൗധ പോലീസ് സ്വമേധയ പരാതി രജിസ്റ്റർ ചെയ്ത് സയ്യിദ് നസീർ ഹുസൈന്റെ മൂന്ന് അനുയായികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്. ഈ ദേശവിരുദ്ധ മുദ്രാവാക്യങ്ങളിൽ സയ്യിദ് നസീർ ഹുസൈൻ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഈ സാഹചര്യത്തിൽ, അന്വേഷണം പൂർത്തിയാകുന്നത് വരെ പാർലമെൻ്റിന്റെ അഭിമാനമായ ഉപരിസഭയിൽ പ്രവർത്തിക്കാൻ സയ്യിദ് നസീർ ഹുസൈനെ അനുവദിക്കരുതെന്ന് അപേക്ഷിക്കുന്നു- ഉപരാഷ്‌ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു.
ഫെബ്രുവരി 27-നായിരുന്നു സംഭവം. രാജ്യസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി സയ്യിദ് നസീർ ഹുസൈൻ്റ വിജയാഘോഷത്തിനിടെയായിരുന്നു പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഫോറൻസിക് റിപ്പോർട്ടും സാഹചര്യ തെളിവുകളും ഉൾപ്പടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.