ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. 2024ലേത് താരത്തിന്റേത് അവസാന ഐപിഎൽ സീസണാകുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ബിസിസിഐയെ ഉദ്ദരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 38-കാരന് റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവുമായി ഈ വർഷം കരാറുണ്ട്. 16 ഐപിഎൽ എഡിഷനുകളിലും കളിച്ച ദിനേശ് കാർത്തിക് രണ്ടു മത്സരങ്ങൾ മാത്രമാണ് ഇതുവരെ കളിക്കാതിരുന്നത്.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഐപിഎല്ലിന് ശേഷം താരം വ്യക്തമാക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പരിചയ സമ്പന്നനായ താരം ഇതുവരെ ഐപിഎല്ലിൽ ആറു ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ഡൽഹി ഡെയർ ഡെവിൾസിലായിരുന്നു കാർത്തിക്കിന്റെ ഐപിഎൽ അരങ്ങേറ്റം. 2014 മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോൾ 12.5 കോടി രൂപയായിരുന്നു താരത്തിന്റെ വില. 2015ൽ ആർസിബി 10.5 കോടി രൂപയ്‌ക്കാണ് താരത്തെ ബെംഗളുരുവിലെത്തിക്കുന്നത്.
2017ൽ ഗുജറാത്തിനായി പാഡണിഞ്ഞ കാർത്തിക്ക് കൊൽക്കത്തയിൽ ക്യാപ്റ്റനുമായി. 2018ൽ കെ.കെ.ആറിനെ പ്ലേ ഓഫിലെത്തിക്കാനും വെറ്ററൻ താരത്തിന് കഴിഞ്ഞു. 2022ലാണ് വീണ്ടും താരം ആർ.സി.ബിയിലേക്ക് മടങ്ങിയത്. 5.5 കോടിയാണ് കാർത്തിക്കിന് വേണ്ട് ആർ.സി.ബി ചെലവഴിച്ചത്.
അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യക്ക് വേണ്ടി 26 ടെസ്റ്റ് കളിച്ച കാർത്തിക് 2004ൽ ഓസ്ട്രലിയക്കെതിരെയാണ് അരങ്ങേറിയത്. 1025 റൺസാണ് സമ്പാദ്യം. 57 ക്യാച്ചുകളും 6 സ്റ്റമ്പിംഗും അക്കൗണ്ടിലുണ്ട്. 94 ഏകദിനത്തിൽ നിന്ന് 1752 റൺസ് നേടിയ തമിഴ്നാട് താരം 60 ടി20യിലും ഇന്ത്യൻ കുപ്പായം അണിഞ്ഞു. 686 റൺസ് നേടിയ 38-കാരൻ 242 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 4516 റൺസും നേടിയിട്ടുണ്ട്.