ഈ വർഷം ആദ്യം മുതൽ മലയാള സിനിമയ്‌ക്ക് നല്ലൊരു തുടക്കം ആയിരുന്നു. അന്യഭാഷകളിൽ വരെ ചിത്രങ്ങൾ ചർച്ചയായി മാറുകയാണ്. മഞ്ഞുമ്മൽ ബോയ്സിലെ കഥ പോലെ തന്നെ ഗുണാ കേവും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രമായ ശിക്കാറും ഗുണാ കേവിൽ വച്ചായിരുന്നു ചിത്രീകരിച്ചത്. ശിക്കാറിൽ മോഹൻലാലിന്റെ മകളായി നടി അനന്യയായിരുന്നു എത്തിയത്.
ശിക്കാറിലെ ഏറ്റവും അപകടകരമായ രംഗമായിരുന്നു അനന്യ പാറക്കെട്ടുകൾക്കിടയിൽ കിടക്കുന്നത്. ഇതിനെക്കുറിച്ച് പല അഭിമുഖങ്ങളിലും സംവിധായകൻ പദ്മകുമാർ പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ചിത്രീകരണ അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി അനന്യ. ഡ്യൂപ്പിനെ വച്ച് ചിത്രീകരണം നടത്താമെന്ന് പലരും പറഞ്ഞെങ്കിലും, ക്ലൈമാക്സ് രംഗം ഡ്യൂപ്പില്ലാതെ അഭിനയിക്കാമെന്ന് താൻ പറയുകയായിരുന്നെന്നാണ് അനന്യ പറഞ്ഞത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു അനന്യ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘പപ്പേട്ടൻ സംവിധാനം ചെയ്ത ശിക്കാർ എന്ന സിനിമയിൽ 2009-2010 കാലഘട്ടത്തിലായിരുന്നു അഭിനയിച്ചത്. അന്ന് ഞാൻ 21-22 വയസ്സ് പ്രായമുള്ള ചെറിയ പെൺകുട്ടി ആയിരുന്നു. കമലഹാസൻ സാറിന്റെ ഗുണ ചിത്രീകരിച്ച ഗുഹയിൽ വച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നു എന്നൊരു ത്രില്ലായിരുന്നു അന്ന്. അവിടെ ഷൂട്ട് ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ചൊന്നും എന്റെ മനസ്സിൽ ഇല്ല. ആ പ്രായത്തിന്റെ സ്വഭാവം ആയിരിക്കും അതൊക്കെയും.
ഡ്യൂപ്പിനെ വച്ച് അവസാന ഭാഗം ഷൂട്ട് ചെയ്യാമെന്നാണ് പപ്പേട്ടനും ലാലേട്ടനും ഉൾപ്പെടെ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ, ഞാനാണ് പറഞ്ഞത് വേണ്ട, ഞാൻ തന്നെ ചെയ്തോളാമെന്ന്. ആദ്യമൊന്നും അവർ സമ്മതിച്ചില്ലായിരുന്നു. പിന്നീട് എന്റെ ആത്മവിശ്വാസം കണ്ടപ്പോൾ സമ്മതിച്ചതായിരുന്നു. വളരെ ശ്രദ്ധയോടെയായിരുന്നു എന്നെ താഴേക്ക് കെട്ടിയിറക്കിയത്. താഴേക്ക് നോക്കിയാൽ കൊക്കയാണ് കാണാൻ കഴിയുന്നത്.
ത്യാഗരാജൻ മാസ്റ്ററായിരുന്നു സ്റ്റണ്ട് ഡയറക്ടർ. പപ്പേട്ടനും ത്യാഗരാജൻ മാസ്റ്ററും സെറ്റിലെ മുഴുവൻ ക്രൂവും നല്ല പിന്തുണ നൽകിയിരുന്നു. ആ കയർ വലിക്കുന്നത് വില്ലൻ ആണ് എന്ന് കാണിക്കുന്നുണ്ടെങ്കിലും ശരിക്കും അവിടെ ലാലേട്ടൻ ത്യാഗരാജൻ മാസ്റ്റർ ഉൾപ്പടെ ഒരുപാട് പേര് എന്നെ വലിച്ചു പൊക്കാൻ ഉണ്ടായിരുന്നു എന്നത് എനിക്ക് ഓർമ്മയുണ്ട്. തിയറ്ററിൽ സിനിമ വന്നപ്പോൾ പോയി കണ്ടപ്പോഴാണ് ചെയ്തതിന്റെ ഭീകരത മനസ്സിലായത്.’- അനന്യ പറഞ്ഞു.