ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പ്രകാരമുള്ള എൽപിജി സബ്സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. 12,000 കോടി രൂപയാണ് അടുത്ത സാമ്പത്തിക വർഷം പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്.
2016 മെയ് ഒന്നിന് ആരംഭിച്ച ഉജ്ജ്വല യോജന പ്രകാരം ഇതുവരെ 10.27 ഉപഭോക്താക്കൾക്കാണ് സൗജന്യമായി എൽപിജി കണക്ഷൻ ലഭിച്ചത്. ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവർക്ക് പാചക വാതകം ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതിയാണ് ഉജ്ജ്വല യോജന. പദ്ധതി പ്രകാരം ഗാർഹിക സിലിണ്ടർ ഒന്നിന് 300 രൂപ കിഴിവ് ലഭിക്കും. ഇത്തരത്തിൽ മാസത്തിൽ ഒരു സിലിണ്ടർ എന്ന കണക്കിൽ വർഷത്തിൽ 12 എൽപിജി സിലിണ്ടർ ഒരു കുടുംബത്തിന് ലഭിക്കും.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിൽ കുടുംബത്തിലെ മുതിർന്ന വനിതകളുടെ പേരിലായിരുന്നു കണഷൻ നൽകിയിരുന്നത്. അടുപ്പ് വാങ്ങുന്നതിനും ആദ്യ തവണ ഗ്യാസ് സിലിണ്ടർ നിറയ്‌ക്കുന്നതിനുമുള്ള ചെലവ് എണ്ണ കമ്പനികളാണ് വഹിച്ചിക്കുന്നത്.