വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ബാലാജി ശർമ്മ. താൻ അയോദ്ധ്യ സന്ദർശിച്ചത് മതഭ്രാന്ത് പിടിച്ചിട്ടല്ലെന്നും മഞ്ഞകണ്ണാടി ഇട്ട് കണ്ടാൽ എല്ലാം മഞ്ഞ ആയിരിക്കുമെന്നും താരം പറഞ്ഞു. എല്ലാത്തിലും കുഴപ്പം കാണുന്നത് നമ്മുടെ എന്തോ കുഴപ്പമാണ്. അമ്മയ്‌ക്ക് വരെ ചീത്ത വിളിക്കാൻ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
“ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഒരു സ്ഥലം സന്ദർശിക്കാനുള്ള അവകാശമില്ലേ. അതോ അയോദ്ധ്യ ഞാൻ സന്ദർശിച്ചത് കൊണ്ടാണോ ഇത്തരത്തിൽ അസഭ്യ കമൻ്റുകളും മതതീവ്രവാദി എന്ന ചാപ്പ കുത്തലും. പോസിറ്റിവിറ്റി കിട്ടുന്ന എല്ലായിടത്തും ഞാൻ പോകാറുണ്ട്. മലകളിലും പുഴകളിലും പോകാറുണ്ട്. സമുദ്രങ്ങളിൽ പോകാറുണ്ട്, ചായക്കടയിൽ പോകാറുണ്ട്. പോകണമെന്ന് തോന്നുന്നയിടങ്ങളിലൊക്കെ പോകാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ? പോകുന്ന സ്ഥലങ്ങളിലെ കാഴ്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാറുമുണ്ട്. അവ ഇഷ്ടപ്പെടുന്ന കുറേ ആളുകൾ ഉണ്ട്. പുതിയൊരു സ്ഥലം കാണാനുള്ള ആഗ്രഹമായിരുന്നു അയോദ്ധ്യ സന്ദർശനം. എല്ലാവരും പോകുന്ന കൂട്ടത്തിൽ ഞാനും പോയി”-അദ്ദേഹം പറഞ്ഞു.
വടക്കേ ഇന്ത്യയിൽ സാധാരണമാണ് നെറ്റിയിൽ ജയ് ശ്രീറാം പതിക്കുന്നത്. ജീവിക്കാനായി കഷ്ടപ്പെടുന്ന സ്ത്രീകളും കൊച്ചുകുട്ടികളുമാണ് വിൽപനക്കായി നിൽക്കുന്നത്. കാശിയിൽ പോയപ്പോൾ ഓം നമഃ ശിവായ എന്നായിരുന്നു നെറ്റിയിൽ പതിച്ചിരുന്നത്. അതല്ലാതെ മറ്റൊരു ആശയം പങ്കുവയ്‌ക്കാനായിരുന്നില്ല അത്. ഇത് മതതീവ്രവാദം ആണോയെന്നും അദ്ദേഹം ചോദിച്ചു.
എന്ത് ചെയ്താലും കുറ്റം എന്ന അവസ്ഥയിലേക്കാണ് നാം മറുന്നത്. വിമർശനം ആകാം, എന്നാൽ വൃത്തികെട്ട ഭാഷയിലുള്ള വിമർശിക്കാൻ നിൽക്കരുത്. ഇല്ലാത്ത കാര്യങ്ങൾ ഊതി വീർപ്പിക്കാൻ ശ്രമിക്കരുത്. സിനിമയിൽ അവസരം ലഭിക്കില്ലെന്ന് പറഞ്ഞവർക്കും അദ്ദേഹം മറുപടി നൽകി. സിനിമ എന്ന വികാരം മാത്രമാണ് സിനിമക്കാർക്ക് ഉള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ബാലാജി ശർമ്മ കുടുംബസമേതം അയോദ്ധ്യ സന്ദർശിച്ചത്. ദർശനത്തിന് വൻ തിരക്കാണെന്നും രാംജന്മഭൂമിയിൽ നിന്നുള്ള അനുഭവം ഗംഭീരമാണെന്നും അദ്ദേഹം പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വൻ വിമർശനങ്ങൾക്കാണ് വഴിവച്ചത്.