ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെരീഫ്. എക്‌സിലൂടെയാണ് ഷെഹബാസ് ആശംസകൾ നേർന്ന നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചത്. മാർച്ച് 3 നാണ് പാകിസ്താന്റെ 24-ാമത് പ്രധാനമന്ത്രിയായി ഷെഹബാസ് തിരഞ്ഞെടുക്കപ്പെട്ടത്.
ഷെഹബാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്ലീംലീഗ് – എൻ ഉം ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും ചേർന്നാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ബിലാവൽ ഭൂട്ടോയുടെ പിതാവും പാർട്ടി കോ- ചെയർമാനുമായ അസിഫ് അലി സർദാരിയെ പാക് പ്രസിഡന്റാക്കാം എന്ന ധാരണയിലാണ് പിപിപി പാകിസ്താൻ മുസ്ലീംലീഗ് – എൻ മായി കൈകോർത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചത് നവാസ് ഷെരീഫായിരുന്നുവെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുസ്ലീംലീഗ് – എൻ അദ്ദേഹത്തിന്റെ സഹോദരൻ ഷെഹബാസിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഭാരതവുമായി മികച്ച ബന്ധം ആഗ്രഹിച്ചിരുന്നവരാണ് പിഎംഎൽ- എൻ ന്റെ നേതൃത്വത്തിലുള്ള സർക്കാരുകൾ. പാർട്ടി സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ് ഇത്തരത്തിൽ പലചർച്ചകൾക്കും മുൻകൈ എടുത്തിരുന്നു.
265 സീറ്റുകളുള്ള പാകിസ്താൻ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്മാർ 93 സീറ്റുകൾ നേടിയിരുന്നു. പിഎംഎൽ- എൻ- 75 ഉം പിപിപി 54 സീറ്റുകളും നേടി. കേവല ഭൂരിപക്ഷത്തിന് 133 സീറ്റുകൾ വേണമെന്നിരിക്കെ പിടിഐയുടെ പിന്തുണയുള്ള സ്വതന്ത്രന്മാരെ മാറ്റി നിർത്തി പിഎംഎൽ- എൻ ഉം പിപിപിയും സഖ്യ സർക്കാർ രൂപീകരിക്കുകയായിരുന്നു.