ന്യൂഡൽഹി ; സമാജ്വാദി പാർട്ടി നേതാവ് ഇർഫാൻ സോളങ്കിയുടെ വസതിയിൽ നടന്ന റെയ്ഡിൽ 26 ലക്ഷത്തോളം പണം പിടിച്ചെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് . ഒപ്പം എംഎൽഎ കൂടിയായ ഇർഫാൻ സോളങ്കിയും സഹോദരനും കൂട്ടാളികളും അനധികൃത പണപ്പിരിവ് നടത്തിയതായി വ്യക്തമാക്കുന്ന ഡയറികളും , മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട് .
ഡിജിറ്റൽ ഉപകരണങ്ങൾ, പങ്കാളിത്ത നിക്ഷേപം, ഭൂമി ഇടപാടുകൾ, 50 കോടി രൂപയുടെ രേഖകൾ , 5 കോടി രൂപയുടെ നിക്ഷേപരേഖകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട് . 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം ലക്നൗ സോണൽ ഓഫീസിൽ ഒരു ദിവസം നീണ്ടുനിന്ന റെയ്ഡിലാണ് ഇവ കണ്ടെടുത്തത് . ഉത്തർപ്രദേശിലെ കാൺപൂരിലും മഹാരാഷ്ട്രയിലുമായി ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
ഇർഫാൻ സോളങ്കി, സഹോദരൻ റിസ്വാൻ സോളങ്കി, റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ ഷൗക്കത്ത് അലി, കാൺപൂരിലെ ഹാജി വാസി എന്നിവരുടെ വസതിയിലാണ് പരിശോധന നടത്തിയത്.ഇർഫാൻ സോളങ്കിക്കും കൂട്ടാളികൾക്കും എതിരെ വിവിധ വകുപ്പുകൾ പ്രകാരം കാൺപൂർ സിറ്റി പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട് . ഭീഷണിപ്പെടുത്തി സ്വകാര്യ, സർക്കാർ ഭൂമി തട്ടിയെടുക്കൽ, അനധികൃത നിർമാണവും വിൽപ്പനയും, തെറ്റായ രേഖകളുടെ അടിസ്ഥാനത്തിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സഹായിക്കുക എന്നീ കാര്യങ്ങളിലും ഇർഫാൻ സോളങ്കിക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്.