തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന് തട്ടിക്കളിക്കാനുള്ള ഒരു കളിപ്പാവ മാത്രമാണ് കെ.മുരളീധരനെന്നും കെ.സി വേണുഗോപാലിന് ആലപ്പുഴ വേണമെന്നുള്ളത് കൊണ്ടു തന്നെയാണ് സ്ഥാനാർത്ഥി ആയതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
വലിയ താത്വിക അവലോകനം ഒന്നും വേണ്ട. കെ.സി വേണുഗോപാലിന് ആലപ്പുഴ വേണം. സുധാകരന് കണ്ണൂരും വേണം. ആലപ്പുഴയോ കണ്ണൂരോ മുസ്ലീം സ്ഥാനാർത്ഥിക്ക് കൊടുക്കാനായിരുന്നു തീരുമാനം. അപ്പോൾ പിന്നെ ഏക മുസ്ലീം സ്ഥാനാർത്ഥിക്ക് കൊടുക്കാൻ ബാക്കിയുള്ളത് വടകര മാത്രം. തട്ടാൻ പറ്റുന്നത് മുരളീധരനെ മാത്രം.
തൃശൂർ ലോക്സഭയിലും വടക്കാഞ്ചേരി അസംബ്ലിയിലും മുരളീധരൻ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ല. നേമത്ത് മലപോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടുമാത്രം. കോൺഗ്രസിലെ യജമാനന്മാർക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരൻ. ഊതിവീർപ്പിച്ച ബലൂൺ. ഇനി ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ മുരളീധരൻ ഒരിക്കൽ കൂടി പാർട്ടി മാറേണ്ടിവരും- കെ.സുരേന്ദ്രൻ പറഞ്ഞു.