സിദ്ധാർത്ഥിന്റെ മരണത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. മർദ്ദനത്തിലും ഗൂഢാലോചനയിലും പങ്കാളികളാണ് ഇരുവരുമെന്നാണ് സൂചന.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രണ്ട് പ്രതികൾ കൂടി അറസ്റ്റിലാകുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. ചില പ്രതികളെ മനഃപൂർവം സംരക്ഷിക്കുന്നുവെന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്.
സിദ്ധാർത്ഥന്റെ മരണത്തിൽ ആൻറി റാഗിംഗ് സ്ക്വാഡിന്റെ നിർണായകമായ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പരസ്യവിചാരണയ്‌ക്കാണ് സിദ്ധാർത്ഥ് ഇരയായത്. 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചു. സർവകലാശാലയുടെ നടുത്തളത്തിൽ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.