ഇറ്റാനഗർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഞ്ച് വർഷം കൊണ്ട് കേന്ദ്രസർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങൾ കോൺഗ്രസായിരുന്നെങ്കിൽ 20 വർഷമെങ്കിലും എടുക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചലിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ 2014 വരെ വടക്കുകിഴക്കൻ മേഖലകളിൽ 10,000 കിലോമീറ്റർ ദേശീയപാതയാണ് നിർമ്മിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ആറായിരം കിലോ മീറ്ററിലധികം നാഷണൽ ഹൈവേ ഇവിടെ നിർമ്മിക്കപ്പെട്ടു. ഏഴ് പതിറ്റാണ്ടുകൾ എടുത്ത് പൂർത്തിയാക്കുമായിരുന്ന വികസന പ്രവർത്തനങ്ങൾ ഒരു പതിറ്റാണ്ടിനുള്ളിൽ എൻഡിഎ സർക്കാർ നടത്തിക്കാണിച്ചു.
2014ന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 2,000 കിലോമീറ്റർ റെയിൽവേ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയായി. ഊർജമേഖലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഇന്ന് അരുണാചലിലെ ദിബാംഗിൽ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടാണ് ദിബാംഗിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്. ത്രിപുരയിൽ സോളാർ പവർ പദ്ധതിയും ആരംഭിച്ചു.
വ്യാപാര, വിനോദസഞ്ചാര മേഖലകളിൽ ദക്ഷിണേഷ്യയുമായും കിഴക്കൻ ഏഷ്യയുമായും ഇന്ത്യയെ ബന്ധിപ്പിക്കുന്ന പ്രധാനകണ്ണിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.