തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്നതിനൊപ്പം ജനങ്ങൾക്ക് ഇരുട്ടടി നൽകി കെഎസ്ഇബി. പവർകട്ട് ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാരിനോട് വീണ്ടും ഉന്നയിച്ച് കെഎസ്ഇബി രംഗത്തെത്തി. സർവകാല റെക്കോർഡ് ഭേദിച്ചാണ് വൈദ്യുതി ഉപഭോഗമെന്നും ഇത് കുറയ്‌ക്കുന്നതിനായി പവർകട്ട് ഏർപ്പെടുത്തണമെന്നുമാണ് കെഎസ്ഇബിയുടെ ആവശ്യം. ഓവർ ലോഡ്് കാരണം ട്രാൻസ്‌ഫോമറുകൾ അടിച്ചു പോകുന്ന സാഹചര്യം പതിവായിരിക്കുകയാണെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്നലെ വൈദ്യുതി ഉപഭോഗം 11.3 ദശലക്ഷം യൂണിറ്റായിരുന്നു. അമിത വൈദ്യുതി ഉപയോഗം കാരണം ഇതുവരെ 700 ട്രാൻസ്‌ഫോമറുകൾ കേടായെന്നും അതിനാൽ പവർകട്ട് ഏർപ്പെടുത്തണമെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. വേനൽക്കാലം രൂക്ഷമാകുന്നതിനൊപ്പം കെഎസ്ഇബി പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി സംഘടിപ്പിക്കുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം കെഎസ്ഇബിയുടെ അപ്രഖ്യാപിത പവർകട്ടിൽ ജനം വലയുകയാണ്. മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിൽ അപ്രഖ്യാപിത പവർകട്ടിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. കെഎസ്ഇബി ഓഫീസിൽ പായവിരിച്ച് ഉറങ്ങിയും ചൂട്ട് കത്തിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തിയും ജനങ്ങൾ ഓഫീസ് ഉപരോധിച്ചിരുന്നു.