മുംബൈ: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മഹായുതി സഖ്യത്തിന്റെ സീറ്റ് വിഭജനത്തിൽ ധാരണയായി. ഇന്നലെ നടന്ന ചർച്ചയിലാണ് 31 സീറ്റുകളിൽ ധാരണയായത്. 23-ൽ ബി.ജെ.പി., അഞ്ചെണ്ണത്തിൽ ശിവസേന, ബാരാമതി ഉൾപ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിൽ അജിത് പവാറിന്റെ എൻ.സി.പി. എന്നിങ്ങനെയാണ് മത്സരിക്കുക.
48 ലോക്സഭാ മണ്ഡലമാണ് സംസ്ഥാനത്തുള്ളത്. ശിവസേനയും എൻ.സി.പി.യും മുമ്പ് ജയിച്ച സീറ്റുകൾ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഇത്തവണ അവിടെ ബിജെപിക്കാണ് ജയ സാധ്യത കൂടുതലെന്നാണ് വിലയിരുത്തൽ. 11-ന് മറ്റു സീറ്റുകളുടെ കാര്യത്തിൽ ചർച്ച നടക്കുമെന്ന് ഏക്‌നാഥ് ഷിൻഡെ വിഭാഗം അറിയിച്ചു.
സീറ്റ് വിഭജനത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സീറ്റുവിഭജനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരുമായി ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു