കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇൻഡി സഖ്യമെന്ന കോൺഗ്രസിന്റെ മോഹങ്ങൾ പൊലിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ 42 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ചോദ്യത്തിന് കോഴ ആരോപണത്തിൽ അകപ്പെട്ട് ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവാ മൊയ്ത്ര ഉൾപ്പടെയുള്ളവരാണ് ടിഎംസിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്. എന്നാൽ ഇതെല്ലാം വെറും നനഞ്ഞ പടക്കങ്ങൾ മാത്രമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചു. മുൻ ബിജെപി നേതാക്കളെ കളത്തിലിറക്കിയ മമതയുടെ നീക്കത്തെയും അദ്ദേഹം വിമർശിച്ചു.
“ശത്രുഘൻ സിൻഹ, കീർത്തി ആസാദ്, യൂസഫ് പത്താൻ എന്നീ സ്ഥാനാർത്ഥികൾ പുറത്തുനിന്നുള്ളവരാണ്. സ്വന്തം മണ്ണിലെ മക്കളെ കളത്തിലിറക്കാൻ തൃണമൂൽ കോൺഗ്രസിന് കിട്ടിയില്ലേ? വെറും നനഞ്ഞ പടക്കം മാത്രമാണ് ടിഎംസിയുടെ സ്ഥാനാർത്ഥി പട്ടിക. ഏഴ് പേർ മുൻ ബിജെപി നേതാക്കളാണ്. നേതൃത്വം പണ്ടേ തള്ളിക്കളഞ്ഞവരാണത്. സ്വന്തമായൊരു സ്ഥാനാർത്ഥിയേയും മത്സരത്തിന് നിർത്താൻ തൃണമൂലിന് കിട്ടാനില്ലേ? പത്താൻ അടക്കം മൂന്ന് പേർ വരത്തന്മാരാണ്.” – അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.
ടിഎംസിയിൽ നിലവിലുള്ള ഗുണ്ടകൾ പോരാതിരുന്നിട്ടാണോ അബു താഹർ ഖാനെ കൂടി സ്ഥാനാർത്ഥിയാക്കിയത്. ഒരു കുഞ്ഞിനെ ഇടിച്ചിടുകയും റോഡിലൂടെ വലിച്ചിഴയ്‌ക്കുകയും ചെയ്ത എസ്.യു.വിയുടെ ഉടമയാണ് താഹർ ഖാൻ. പലവിധത്തിലുള്ള ചട്ടലംഘനങ്ങൾ നടത്തി പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട മഹുവാ മൊയ്ത്രയെയും മമതാ ബാനർജി ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവാ മൊയ്ത്രയെ കൃഷ്ണനഗർ സീറ്റിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് ടിഎംസി പുനർനാമകരണം ചെയ്തത്. അതേസമയം ബലാത്സംഗക്കേസിനെ തുടർന്ന് ഏറെ വിവാദമായ സന്ദേശ്ഖാലി പ്രദേശം സ്ഥിതി ചെയ്യുന്ന ബസിർഹട്ട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സിറ്റിംഗ് എംപി നുസ്രത്ത് ജഹാനെ ടിഎംസി ഒഴിവാക്കി. പകരം തൃണമൂൽ കോൺഗ്രസ് മുൻ എംപി ഹാജി നൂറുൽ ഇസ്ലാമിനെയാണ് മത്സരിപ്പിക്കുന്നത്. 16 സിറ്റിംഗ് എംപിമാരെയും പുനർനാമകരണം ചെയ്ത ടിഎംസി 12 വനിതാ സ്ഥാനാർത്ഥികളെ പരിഗണിച്ചു. ക്രിക്കറ്റർ യൂസഫ് പത്താന് ബഹറാംപൂർ ലോക്സഭാ സീറ്റാണ് നൽകിയിരിക്കുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി അധീർ രഞ്ജൻ ചൗധരിയാണ്.