സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം എന്ന പ്രത്യേകത തന്നെയാണ് പ്രേക്ഷക പ്രീതി ലഭിക്കാനുള്ള ഒരു കാരണം. ചിത്രം തിയേറ്ററിലെത്തിയതിന് ശേഷം താരങ്ങളുടെ അഭിമുഖങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ഇന്നിതാ ചിത്രീകരണ സമയത്തെ വിശേഷങ്ങളെ കുറിച്ച് പങ്കുവക്കുകയാണ് ചന്തു സലീംകുമാർ.
‘ഷൂട്ടിംഗിന്റെ സമയത്ത് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും വലിയ മത്സരമാണ്. ഗണപതിയും സൗബിക്കയും ബാലുവുമൊക്കെ ഡയലോഗ് ശരിയാക്കാനൊന്നും സമ്മതിക്കില്ല. ഒരു സീൻ ശരിയാക്കാതിരിക്കാനാണ് എല്ലാവരും നോക്കുന്നത്. എന്തെങ്കിലും തെറ്റ് വന്നാൽ കളിയാക്കാൻ ചാൻസ് കിട്ടുമല്ലോ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഞങ്ങൾക്കൊരു സർവൈവൽ ത്രില്ലറായിരുന്നു സിനിമ. റാഗ് ചെയ്യുമോ എന്ന പേടിയൊക്കെ അരുൺ കുര്യനുണ്ടായിരുന്നു. പിന്നീട് എല്ലാവരുമായി കമ്പനിയായി. പുള്ളി ഒരു പാവമാണ്’.
‘ഷൂട്ടിംഗ് തുടങ്ങുന്ന ആദ്യ ദിവസം നമ്മൾ എങ്ങനെയാണെന്ന് സീനിയർ ആക്ടേഴ്സ് നോക്കും. ബാലുവും ഗണപതിയുമാണ് റാഗിംഗിന് മുന്നിട്ട് നിന്നത്. ആദ്യ ദിവസം തന്നെ അവർ ഞാനുമായി കമ്പനിയായി. പിന്നെ നമ്മൾ മൂന്ന് പേരുമാണ് ബാക്കിയുള്ളവരെ റാഗ് ചെയ്തത്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സുമായി പെട്ടെന്ന് കമ്പനിയാകാൻ ഞങ്ങൾക്ക് സാധിച്ചു’- ചന്തു സലീംകുമാർ പറഞ്ഞു.