നടൻ ശ്രീനിവാസൻ അസുഖ ബാധിതനായി ഏറെക്കാലമായി ആശുപത്രിയിലായിരുന്നു. നീണ്ട നാളത്തെ ചികിത്സകൾക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ചുരുക്കം കാലമേ ആയിട്ടുള്ളൂ. ഇപ്പോഴിതാ, താൻ രോഗബാധിതനായ സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസൻ. പലപ്പോഴും വേദന സഹിക്കാൻ കഴിയാത്തൊരു അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെന്നും അപ്പോഴൊക്കെ മരണമാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നുമാണ് നടൻ പറയുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ശ്രീനിവാസൻ ഇക്കാര്യങ്ങൾ സംസാരിച്ചത്.
‘ഇപ്പോൾ മരണം എനിക്കൊരു വിഷയം അല്ല. കാരണം, ഞാൻ അഞ്ചാറ് പ്രാവശ്യം മരിച്ചിട്ടുണ്ട്. ശ്വാസംമുട്ടല്‍ വന്ന് ബോധം പോയപ്പോഴൊക്കെ മരണം ആണെന്നാണ് കരുതിയത്. വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്. ആശുപത്രിവരെ പോലും ഞാൻ എത്തില്ലെന്ന് കരുതിയിട്ടുണ്ട്. വേദന സഹിക്കാന്‍ പറ്റില്ല. അതിനേക്കാള്‍ നല്ലത് മരണമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതുകൊണ്ട്, മരണത്തെ എനിക്ക് പേടിയില്ല, ബോധം പോയതിന് ശേഷം ആദ്യം എത്തിയത് എറണാകുളം മെഡിക്കല്‍ സെന്ററിലായിരുന്നു. 24 മണിക്കൂർ കഴിഞ്ഞായിരുന്നു ബോധം വന്നത്. സിപിആര്‍ കഴിഞ്ഞു എന്ന് അതിന് ശേഷമാണ് ആള്‍ക്കാര്‍ പറയുന്നത്. അതിനിടയില്‍ മരിച്ചാല്‍ പോലും ഞാൻ അറിയില്ല.’- ശ്രീനിവാസൻ പറഞ്ഞു.