ഉദ്ഘാടനം ചെയ്ത് രണ്ട് മാസം കഴിയുമ്പോഴേക്കും വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഡിസംബർ 25ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് കൊട്ടിഘോഷിച്ചാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ15 ലധികം പേർക്കാണ് പരിക്കേറ്റത്. വർക്കലയുടെ ടൂറിസം വികസനത്തിന്റെ കരുത്താണ് ഫ്ളോട്ടിംഗ് ബ്രിഡ്ജെന്നാണ് ഉദ്ഘാടന ശേഷം മന്ത്രി പറഞ്ഞത്.
ബ്രിഡ്ജ് തകർന്നതിന് പിന്നാലെ ഉദ്ഘാടനത്തിന് വെച്ച ഫ്ലക്സ് ബോർഡാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വർക്കല എംഎൽഎ വി ജോയിയുടെ ഫോട്ടോ ഉൾപ്പെടുത്തി കൊണ്ടുള്ള ഫ്ലക്സ്. ബ്രിഡ്ജ് തകർന്നിട്ടും ഫ്ലക്സ് ഒരു കേടുപാടും സംഭവിക്കാതെ അതുപോലെ തന്നെയുണ്ട്. പാലം പോയാലും ഫ്ലെക്‌സ് പോകില്ല, ഫ്ലക്സ് ഉണ്ടാക്കിയവനെ കൊണ്ട് പാലം പണിയിപ്പിച്ചാൽ മതിയായിരുന്നു തുടങ്ങി നിരവധി കമൻന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
ക്രിസ്മസ് പുതുവത്സര സമ്മാനം എന്ന് പറഞ്ഞാണ് ടൂറിസം മന്ത്രി വർക്കല പാപനാശത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തുറന്നത്. 1,400 ഓളം ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്ത് ഉറപ്പിച്ചാണ് പാലം നിർമ്മിച്ചതെന്നായിരുന്നു അവകാശ വാദം. ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ നിർമ്മിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.