കൊൽക്കത്ത:ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേയിൽ ഐഇഡി സ്ഥാപിച്ചുവെന്ന് തരുതുന്ന ആളുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഇയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. കഫേയിൽ സ്ഫോടനം നടന്ന് ഏതാനും സമയത്തിന് ശേഷം ഇയാൾ ബസിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. മാസ്‌ക് ധരിച്ച് തൊപ്പിയും വച്ചാണ് ഇയാളെ ദൃശ്യങ്ങളിൽ കാണാനാകുന്നത്.
സ്ഫോടനമുണ്ടായ അതേ ദിവസം തന്നെ ഇയാൾ സംശയാസ്പദമായ രീതിയിൽ ബസ് സ്റ്റാന്റിലൂടെ നടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ചും നിലവിൽ എൻഐഎയുമായി അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷകവും എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. 08029510900, 8904241100 എന്ന നമ്പറിൽ വിളിക്കുകയോ, ഇമെയിൽ അയക്കുകയോ ചെയ്യാനാണ് നിർദ്ദേശം. വിവരങ്ങൾ കൈമാറുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകുന്നു.
അതേസമയം സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം രാമശ്വേരം കഫേ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. വൻ സുരക്ഷാ സംവിധാനങ്ങളോടെയാണ് കഫേ തുറന്നത്. മെറ്റൽ ഡിറ്റക്ടറുകൾ കഫേയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കടയിലെത്തുന്നവരെ ഹാൻഡ്ഹെൽഡ് ഡിറ്റക്ടറുകൾ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. ഭാവിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായും, ജീവനക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയതായി കഫേ സിഇഒ രാഘവേന്ദ്ര റാവു പറഞ്ഞു.