വയനാട്: ഇൻഷുറൻസ് ഇല്ലെന്ന പേരിൽ പിടിച്ചെടുത്ത ഓട്ടോറിക്ഷ ലേലത്തിൽ വിറ്റ് പോലീസിന്റെ ക്രൂരത. വയനാട് മുക്കിൽപ്പീടിക സ്വദേശി നാരായണനാണ് ദുരവസ്ഥയുണ്ടായത്. വയനാട് മേപ്പാടി പോലീസാണ് ക്രൂരതയ്‌ക്ക് പിന്നിൽ.
2018-ലാണ് ഇൻഷുറൻസ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി മേപ്പാടി പോലീസ് നാരായണന്റെ ഓട്ടോറിക്ഷ പിടിച്ചെടുക്കുന്നത്. 1,000 രൂപ പിഴയും ഇൻഷുറൻസ് തുകയും അടച്ചാൽ വാഹനം വിട്ടുനൽകാമെന്നും പോലീസ് അറിയിച്ചിരുന്നു. എറണാകുളത്ത് സെക്യൂരിറ്റി പണിയെടുത്ത് ഇൻഷുറൻസ് അടയ്‌ക്കാനുള്ള തുക ഉണ്ടാക്കി നാരായണൻ മടങ്ങിയെത്തി. തന്റെ ജീവിത മാർഗമായിരുന്ന ഓട്ടോറിക്ഷ തകർത്ത നിലയിലാണ് നാരായണന് കാണാൻ കഴിഞ്ഞത്.
എന്താണ് സംഭവിച്ചതെന്ന് തിരിക്കിയ നാരായണന് അറിയില്ലെന്ന മറുപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഓട്ടോ പിടിച്ചെടുത്തിട്ട് രണ്ട് മാസത്തോളമായില്ലെയെന്നും വാഹനം കൊണ്ടുപോകാൻ താമസിച്ചത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്നും പോലീസ് കുറ്റപ്പെടുത്തിയെന്ന് നാരായണൻ പറയുന്നു. ജീവിക്കാനായി ജീവനായിട്ടുള്ളതെല്ലാം വിറ്റാണ് ഓട്ടോ വാങ്ങിയതെന്ന് നിറകണ്ണുകളോടെ നാരായണൻ പറയുന്നു.
നഷ്ടപരിഹാരത്തിനായി വർഷങ്ങളായി അലയുകയാണ് ഈ വൃദ്ധൻ. ഇതിനിടെ സ്റ്റേഷന്റെ സ്ഥലപരിമിതി കാരണം ഓട്ടോ പാലക്കാടുള്ള ഒരു സ്റ്റീൽ കമ്പനിക്ക് ലേലത്തിൽ വിറ്റെന്ന് ലീഗൽ സർവീസ് അതോറിറ്റിക്ക് പോലീസിന്റെ റിപ്പോർട്ട് ലഭിച്ചു. ഓട്ടോ തകർത്തിട്ടും തൂക്കി വിറ്റിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന നിലപാടിലാണ് പോലീസ്.