ന്യൂഡൽഹി: പൗരത്വനിയമപ്രകാരം പാഴ്സികളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുൾപ്പടെ ആറ് മതവിഭാഗങ്ങൾ പരിഗണിക്കപ്പെടുന്നു. എന്നാൽ എന്തുകൊണ്ട് മുസ്ലീം വിഭാഗത്തിലുള്ളവർ ഇക്കൂട്ടത്തിലില്ല. സിഎഎ നടപ്പിലാക്കിയത് മുതൽ ഉയർന്നുകേൾക്കുന്ന ചോദ്യമാണിത്. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.
ബ്രിട്ടീഷ് ഭരണകാലത്തിന് പിന്നാലെ ഭാരതത്തെ വിഭജിച്ചതിനെ തുടർന്നുണ്ടായ കുടിയേറ്റ പ്രശ്നങ്ങളാണ് സിഎഎ നിയമത്തിന് ആധാരം. മതത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ വിഭജിച്ചത് എന്നതിനാൽ ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും മതത്തിന്റെ പേരിലുണ്ടായതാണ്. “ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപീഡനം അനുഭവിച്ചവർക്കും അഭയം നൽകുകയെന്നത് ഭാരതത്തിന്റെ ഉത്തരവാദിത്വമാണ്. വിഭജന സമയത്ത് പാകിസ്താനിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്നത് 3.7 ശതമാനമായി കുറഞ്ഞു. അവരെല്ലാം എവിടേക്കാണ് പോയത്. അവരിൽ ഭൂരിഭാഗം പേരും ഭാരതത്തിലേക്ക് എത്തിയില്ല. അവിടെ നിർബന്ധിത മതപരിവർത്തനത്തിന് അവർ വിധേയരായി. അവർ ചൂഷണം ചെയ്യപ്പെട്ടു, അപമാനിക്കപ്പെട്ടു, രണ്ടാംകിട പൗരന്മാരായി തരംതാഴപ്പെട്ടു. അവർ എങ്ങോട്ട് പോകും? നമ്മുടെ പാർലമെന്റോ രാഷ്‌ട്രീയ പാർട്ടികളോ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയോ?
1957ൽ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജനസംഖ്യ 22 ശതമാനമായിരുന്നു. 2011ൽ ഇത് പത്ത് ശതമാനമായി കുറഞ്ഞു. അവരെങ്ങോട്ടാണ് പോയത്. അഫ്ഗാനിസ്ഥാനിൽ 1992ൽ രണ്ട് ലക്ഷത്തോളം സിഖുകാരും മുസ്ലീങ്ങളും ഉണ്ടായിരുന്നു. എന്നാൽ 500 പേരാണ് ഇന്ന് അവശേഷിക്കുന്നത്. മതപരമായ വിശ്വാസങ്ങൾ പ്രകാരം ജീവിക്കാനുള്ള അവകാശം അവർക്കില്ലേ? വിഭജനത്തിന് മുമ്പുള്ള ഭാരതത്തിന്റെ ഭാഗമായിരുന്നു അവർ. അവർ നമ്മുടെ കൂടപ്പിറപ്പുകളാണ്.
ഷിയ, അഹമ്മദിയ വിഭാഗത്തിലുൾപ്പെടുന്നവരെ ലോകം ഇന്നും മുസ്ലീങ്ങളായാണ് കണക്കാക്കുന്നത്. അവർ ഇപ്പോഴും മുസ്ലീം വിഭാഗത്തിലുള്ളവരായി പരിഗണിക്കുന്നു. അവർക്ക് ഇന്ത്യൻ പൗരത്വം വേണമെങ്കിൽ അപേക്ഷിക്കാവുന്നതാണ്. നമ്മുടെ ഭരണഘടനയിൽ അതിനായി വ്യവസ്ഥയുണ്ട്. അവർ പൗരത്വത്തിനായി അപേക്ഷിച്ചാൽ അതും പരിഗണിക്കും. ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിശോധിച്ചതിന് ശേഷം അവർ യോഗ്യരാണെന്ന് കണ്ടെത്തിയാൽ അവർക്കും ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നതിൽ സംശയമില്ല. സിഎഎ എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ, പ്രത്യേക നിയമമാണ്. – അമിത് ഷാ വ്യക്തമാക്കി.