തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകൾ അന്വേഷിക്കാൻ പോലീസിൽ പ്രത്യേക വിഭാഗം വേണമെന്ന പോലീസ് മേധാവിമാരുടെ ശുപാർശകൾ ഇപ്പോഴും ആഭ്യന്തരവകുപ്പിൽ. പോക്സോ കേസുകൾ വേഗത്തിൽ അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന് രണ്ട് പോലീസ് മേധാവിമാർ ശുപാർശ നൽകിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത് കടലാസിൽ മാത്രമായി ഒതുങ്ങിയത്.
2019-ലാണ് അന്നത്തെ പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ ഒരു ഐ.ജി.ക്ക് കീഴിൽ പ്രത്യേക അന്വേഷണ വിഭാഗമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിന് ശുപാർശ സമർപ്പിച്ചത്. 478 ഉദ്യോഗസ്ഥർ വേണമെന്നായിരുന്നു ശുപാർശയിൽ ചൂണ്ടിക്കാട്ടിയത്. പുതിയ തസ്തിക രൂപീകരിക്കുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ശുപാർശ പുതുകി നൽകാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇതിനിടെ ബെഹ്റ വിരമിക്കുകയും അനിൽകാന്ത് പോലീസ് മേധാവിയാവുകയും ചെയ്തു. ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശ പ്രകാരം 341 തസ്തികകളെന്ന ശുപാർശ നൽകി.പുതിയ തസ്തിക സൃഷ്ടിക്കൽ ഉൾപ്പെടെയുള്ളവയ്ക്ക് പ്രതിവർഷം 22 കോടിയോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
3000ത്തിലധികം പോക്സോ കേസുകളാണ് സംസ്ഥാനത്ത് പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത്. വിവിധ കോടതികളിലായി 10000-തോളം പോക്സോ കേസുകളിലാണ് നിലവിൽ വിചാരണ നടക്കുന്നത്.