കൊൽക്കത്ത: 81 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. കൊൽക്കത്ത-ധാക്ക മൈത്രി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മണിക്ഗഞ്ച് സ്വദേശിയായ ശങ്കർ കുമാർ ദത്ത, വാലിദ് മെഹ്ദി റഷാൽ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കറൻസി കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫ് സ്ഥലത്ത് പരിശോധന നടത്തിയത്. മിക്സിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കറൻസി കണ്ടെത്തുകയായിരുന്നു. 93,000 യുഎസ് ഡോളർ, 1,890 യൂറോ, 700 ഓസ്ട്രേലിയൻ ഡോളർ , 200 ന്യൂസിലൻഡ് ഡോളർ, 2,500 യുഎഇ ദിർഹം, 7,900 സൗദി റിയാൽ, 52,112 ബംഗ്ലാദേശി ടാക്ക എന്നിങ്ങനെയാണ് പ്രതികളിൽ നിന്നും പിടികൂടിയത്.
പ്രതികൾ ഈ മാസം 21-ന് ഗെഡെ ലാൻഡ് പോർട്ട് വഴി ഇന്ത്യയിലേക്ക് കടക്കുകയും അവിടെ നിന്ന് കൊൽക്കത്തയിലെ മുകുന്ദപൂർ മേഖലയിലേക്ക് പോയതായും ബിഎസ്എഫ് അറിയിച്ചു. സുബൽ ചന്ദ്ര ഷിൽ എന്ന വ്യക്തിയിൽ നിന്നാണ് വിദേശ കറൻസികൾ ലഭിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.