ന്യൂഡൽഹി : അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ ക്ഷേത്രം പൂർത്തിയാകുന്നത് വരെ പദ്ധതിക്ക് മേൽനോട്ടം വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് സ്വാമി ബ്രഹ്‌മവിഹാരിദാസ്. പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച്ച. മഹന്ത് സ്വാമി മഹാരാജിനേയും, ബാപ്‌സ് സ്വാമിനാരായണ സൻസ്ഥയേയും, യുഎഇയിലെ ഹിന്ദു സമൂഹത്തേയും പ്രതിനിധീകരിച്ച് സ്വാമി ബ്രഹ്‌മവിഹാരിദാസ് പ്രധാനമന്ത്രിയെ സന്ദർശിച്ചതായി സ്വാമിനാരായൺ സൻസ്ഥ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച മഹന്ത് സ്വാമി മഹാരാജ്, അദ്ദേഹത്തിനായി മാല സമ്മാനിക്കുകയും ചെയ്തു. വരും വർഷങ്ങളിലും ഭാരതത്തെ നയിക്കാൻ അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ” യുഎഇ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുമ്പോൾ തന്നെ, അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നതിന് പിന്നിൽ അർപ്പണബോധത്തോടെ നിലയുറപ്പിച്ച സ്വാമിമാരെയും സന്നദ്ധപ്രവർത്തകരേയും പ്രധാനമന്തി അഭിനന്ദിച്ചു. രാജ്യത്തിന്റെ സംസ്‌കാരവും മാനവികതയും തെളിയിച്ചു കൊണ്ട് തന്നെ ഐക്യത്തിന്റെ പ്രതീകമായി ക്ഷേത്രം നിലകൊള്ളുമെന്നും” ക്ഷേത്രത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
യുഎഇയിലെ പൊതുസമൂഹത്തിന് പുറമെ ലോകമെമ്പാടുമുള്ള സന്ദർശകരിൽ നിന്നും ക്ഷേത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നത്. മഹാശിവരാത്രി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരും വർഷങ്ങളിൽ വിപുലമായ രീതിയിൽ ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി വരുന്നതായും പ്രസ്താവനയിൽ പറയുന്നു.