അമിതാഭ് ബച്ചൻ കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ജയ ബച്ചൻ. 1990 കളിൽ കമ്പനി പാപ്പരായതിന് ശേഷമുള്ള ജീവിതമാണ് ജയ ബച്ചൻ വെളിപ്പെടുത്തിയത്. പോഡ്‌കാസ്റ്റായ വാട്ട് ദ ഹെൽ നവ്യയുടെ പുതിയ എപ്പിസോഡിലാണ് ബച്ചൻ കുടുംബത്തിലെ സ്ത്രീകൾ ഒരുമിച്ചെത്തി ജീവിതം പറഞ്ഞത്. ജയാ ബച്ചൻ, ശ്വേത ബച്ചൻ, നവ്യ നവേലി നന്ദ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
“ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഞങ്ങൾ പലതരം പരാജയങ്ങളിലൂടെ കടന്നുപോയതായി ജയ ബച്ചൻ പറഞ്ഞു. ഒരു മനുഷ്യൻ ദുഷ്കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, നിശ്ശബ്ദമായി കൂടെ നിന്ന് പിന്തുണ നൽകുന്നത് സന്തോഷകരമാണ്. തന്റെ സപ്പോർട്ട് അമിതാഭിന് എന്നും ഉണ്ടായിരുന്നതായി ജയബച്ചൻ അനുസ്മരിച്ചു.
1990 കളിൽ തന്റെ കമ്പനി പാപ്പരായപ്പോൾ അമിതാഭ് ബച്ചൻ നേരിട്ടത് കടുത്ത പ്രതിസന്ധിയാണ്. വീർ സംഘ്‌വിയുമായുള്ള അഭിമുഖത്തിൽ തനിക്ക് 90 കോടി രൂപയുടെ കടമുണ്ടെന്നും ബച്ചൻ വെളിപ്പെടുത്തിയിരുന്നു. “എല്ലാ ദിവസവും വാതിലിന് മുന്നിൽ കടക്കാർ ഉണ്ടായിരുന്നു, കടുത്ത അപമാനത്തിലൂടെയാണ് കടന്നു പോയത്,” അമിതാഭ് പറഞ്ഞിരുന്നു.
യാഷ് ചോപ്ര സംവിധാനം ചെയ്ത മൊഹബത്താണ് അമിതാബിന്റെ തിരിച്ചു വരവിന് വഴിയൊരുക്കിയത്. ക്വിസ് ഗെയിം ഷോ കൗൻ ബനേഗ ക്രോർപതിയും അദ്ദേഹത്തിന്റെ കരിയറിന്റെ ഉയർത്തേഴുന്നേൽപ്പിന് ഊർജ്ജം നൽകി.