മുൻ സോഷ്യൽ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനീഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബിനു അടിമാലി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കേട്ട് ഞെട്ടി പോയെന്നാണ് ബിനു അടിമാലി പറയുന്നത്. ഒരു ചാനലിൽ വച്ച് ഇത്രയും ഭയാനകമായ വിഷയം നടന്നാൽ ആ ചാനൽ തനിക്കെതിരെ നടപടി എടുക്കില്ലേ എന്നാണ് ബിനു അടിമാലി ചോദിക്കുന്നത്.
ബിനുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാരോപിച്ച് തന്നെ മർദ്ദിച്ചുവെന്നായിരുന്നു ജിനീഷിന്റെ ആരോപണം. തർക്കത്തെ തുടർന്ന് ബിനു അടിമാലി തന്റെ ക്യാമറ തല്ലി പൊട്ടിക്കുകയും തന്നെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നും ജിനീഷ് പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾക്കാണ് ബിനു അടിമാലി മറുപടി പറഞ്ഞിരിക്കുന്നത്.
‘ഒരു ചാനലിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരാളെ റൂമിൽ കയറ്റി ഇടിച്ച് ക്യാമറ തല്ലി പൊളിച്ച്, അയാളെ ഇടിച്ച വ്യക്തിയെ പിന്നീട് ആ ചാനൽ പരിപാടിക്ക് വിളിക്കുമോ? ഇങ്ങനെ സംഭവങ്ങൾ നടന്നാൽ അന്നത്തെ ദിവസം കോമഡി ചെയ്യാൻ സാധിക്കുമോ.. ഈ പ്രശ്നം നടന്നെന്ന് പറയുന്ന ദിവസം ഞാൻ കോമഡി പരിപാടി ചെയ്തു. എപ്പിസോഡും കഴിഞ്ഞു. പിറ്റേ ദിവസത്തെ ഷെഡ്യൂളിനും എന്നെ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം കൂടി ആ ചാനലിൽ ഞാൻ പോഗ്രാം ചെയ്തിരുന്നു.
ഒരു ചാനലിൽ വച്ച് ഇത്രയും ഭയാനകമായ വിഷയം നടന്നാൽ, ആ ചാനൽ എനിക്കെതിരെ കേസ് എടുക്കില്ലേ… ഇയാൾ സംഭവം നടന്നു എന്ന് പറയുന്നതിന്റെ പിറ്റേ ദിവസം പാലാരിവട്ടം സ്റ്റേഷനിൽ നിന്നും എന്നെ വിളിച്ചിരുന്നു. അയാൾ പറഞ്ഞത് ഞാൻ അയാളെ ഇടിച്ച് അവശനാക്കിയെന്നാണ് പക്ഷെ, പോലീസ് മെഡിക്കൽ റിപ്പോർട്ട് നോക്കിയപ്പോൾ അതിൽ ഒന്നും ഇല്ലായിരുന്നു. ഞാൻ തല്ലി പൊട്ടിച്ചെന്ന് പറയുന്ന ക്യാമറയും കൊണ്ട് അയാൾ ഇന്നും ജോലിക്ക് പോകുന്നുണ്ട്. പിന്നെ ഞാൻ ആ ക്യാമറ തല്ലിപ്പൊട്ടിച്ചെന്ന് എങ്ങനെയാണ് പറയാൻ കഴിയുന്നത്. ആ ക്യാമറ തല്ലി പൊട്ടിച്ചതിന് ഞാൻ 9 ലക്ഷം നൽകണമെന്നാണ് പറയുന്നത്. ഞാൻ ക്യാമറയുടെ മുന്നിൽ നിന്നാണ് പരിപാടി ചെയ്യുന്നത്. എന്റെ അന്നമാണത്. ക്യാമറ തല്ലിപ്പൊളിക്കണമെങ്കിൽ ഞാൻ വല്ല സെെക്കോയും ആയിരിക്കണം. ഈ വ്യക്തി പ്രശസ്തനാകാൻ വേണ്ടി പറയുന്നതാണ്
അപകടം കഴിഞ്ഞ് മൂന്നുമാസത്തോളം എനിക്ക് വിശ്രമം വേണ്ടി വന്നു. ഡോക്ടർ നിർദ്ദേശിച്ചത് അനുസരിച്ചാണ് വാക്കറിൽ നടന്നിരുന്നത്. എന്റെ കാലിന് ലിഗമെന്റ് പ്രശ്‌നം നേരത്തെയുണ്ട്. മരിച്ചു പോയ സുധിയുടെ വീട്ടിൽ പോയി ഞാൻ പ്രഹസനം കാണിച്ചു എന്ന് പറയുന്നത് ശരിയല്ല. പുള്ളി പറയുന്നതൊക്കെ കേട്ട് ഞാൻ ഞെട്ടിപ്പോയി. ഞാനിത്രയും ഭയങ്കരനാണോ എന്ന് ആലോചിച്ച് എനിക്ക് തന്നെ വിഷമം തോന്നിയിരുന്നു. എനിക്ക് ഗുണ്ടായിസമുണ്ടെങ്കിൽ ആരും അറിയാതെ പുറത്തിട്ട് ഇടിച്ചാൽ മതിയായിരുന്നു.’- ബിനു അടിമാലി പറഞ്ഞു.