പത്തനംതിട്ട: ഇത്തവണ പത്തനംതിട്ടയിലും താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജ്ജം കൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ്. എൻഡിഎയ്‌ക്ക് ഇത്തവണ നാനൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാറിമാറി വരുന്ന ഇടതുവലത് സർക്കാരുകൾ കെടുകാര്യസ്ഥതയുടെ പ്രതീകങ്ങളാണ്. കേരളത്തിലെ റബ്ബർ കർഷകർ എത്രമാത്രം പ്രയാസപ്പെട്ടാണ് മുന്നോട്ട് പോകുന്നതെന്ന് ജനങ്ങൾക്കറിയാം. എന്നാൽ കേരളത്തിലെ സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. വളരെ മോശം ക്രമസമാധാന നിലയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ക്രിസ്ത്യൻ പള്ളികളിലെ പുരോഹിതന്മാർ പോലും അക്രമത്തിന് ഇരയാകുന്ന അവസ്ഥയായി മാറി കഴിഞ്ഞു. കേരളത്തിലെ കോളേജ് കാമ്പസുകൾ കമ്യൂണിസ്റ്റ് താവളമായി. യുവാക്കളടക്കം ഭയന്ന് ജീവിക്കേണ്ടി വന്നിരിക്കുകയാണ് എന്നാൽ കേരളത്തിലെ സർക്കാർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.
കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും അധികാരമോഹം മാത്രമാണുള്ളത്. ഇവിടെ പരസ്പരം ഏറ്റുമുട്ടുന്നതായി കാണിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന അവർ ഡൽഹിയിലെത്തിയാൽ തോളോട് തോൾ നിൽക്കുന്നു. രാഷ്‌ട്രീയ ലക്ഷ്യം മാത്രം വച്ച് അധികാരത്തിലെത്തുന്ന എൽഡിഎഫും യുഡിഎഫും സംസ്ഥാനത്തിന് നഷ്ടം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.
കേരളത്തിന്റെ സംസ്കാരമെന്നാൽ ആദ്ധ്യാത്മികതയുമായി ചേർന്ന് നിൽക്കുന്നതാണ്. എന്നാൽ ഇവിടുത്തെ പാരമ്പര്യവും വിശ്വാസവും തകർക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. സമാധാനം ആഗ്രഹിക്കുന്ന കേരളത്തിലെ സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് കേരളത്തിലെ സർക്കാരിന്റെ രീതി. അവർ അക്രമരാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. സ്വർണത്തിന്റെ രൂപത്തിൽ എൽഡിഎഫ് കൊള്ള നടത്തുമ്പോൾ സോളാറിന്റെ രൂപത്തിലാണ് യുഡിഎഫ് കൊള്ള നടത്തുന്നത്. ഈ കൊള്ളയ്‌ക്ക് തടയിടേണ്ടത് കേരളത്തിലെ ജനങ്ങളാണ്.
പുരോഗമനാത്മകമായി ചിന്തിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ഇടതിനെ ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും ജനങ്ങൾ പുറത്താക്കി. വോട്ടുബാങ്കിന്റെ രാഷ്‌ട്രീയം മാത്രമാണ് എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ പയറ്റുന്നത്. അഴിമതി നിറഞ്ഞ ഈ സർക്കാരുകൾ കേരളത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൻെറ പുരോഗതിക്കായി പ്രയത്നിക്കുകയാണ് കേന്ദ്രസർക്കാർ. പത്തനംതിട്ടയിലെ മൂന്നരലക്ഷം ജനങ്ങൾക്ക് ജൽജീവൻ പദ്ധതിയുടെ അടിസ്ഥാനത്തിൽ കുടിവെള്ള ടാപ്പുകൾ നൽകി. 5 ലക്ഷം ജനങ്ങൾക്ക് സൗജന്യ റേഷൻ, ഒന്നരലക്ഷം കർഷകർക്ക് കിസാൻ സമ്മാൻ നിധി ആനുകൂല്യം, ഒന്നരലക്ഷം വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ, 12,000 സ്ത്രീകൾക്ക് ഉജ്ജ്വല പദ്ധതി പ്രകാരം എൽപിജി കണക്ഷനും കേന്ദ്രസർക്കാർ ഉറപ്പുവരുത്തി.
കേരളജനതയുടെ യഥാർത്ഥവികാരം കേന്ദ്രസർക്കാരിലേക്ക് എത്തിക്കുന്നതിന് ഇവിടെ നിന്നും എംപിമാർ ഉണ്ടാകേണ്ടതുണ്ട്. കേരളത്തിന്റെ വികസനം ദ്രുതഗതിയിലാക്കാൻ ഇവിടെനിന്നും എൻഡിഎ എംപിമാർ ഉണ്ടാകണം. – നരേന്ദ്രമോദി പറഞ്ഞു.