2011 ലോകകപ്പിൽ ക്യാപ്റ്റനായിരുന്ന എം.എസ് ധോണിയെ മീഡിയയും ബ്രോഡ്കാസ്റ്റർമാരുമാണ് ഹീറോയാക്കിയതെന്ന ഗൗതം ഗംഭീറിന്റെ ആരോപണം ശരിയാണെന്ന് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. ഇരുവർക്കൊപ്പം കളിച്ചിട്ടുളളയാളാണ് പ്രവീൺ കുമാർ.
ലോകകപ്പ് വിജയത്തിൽ ധോണിക്ക് ക്രെഡിറ്റ് നൽകുന്നതിൽ ഗംഭീർ ഇപ്പോഴും സന്തുഷ്ടനല്ല. സഹീർഖാനോ യുവരാജ് സിംഗിനോ അംഗീകാരം നൽകാം എന്നായിരുന്നു യുവരാജിന്റെ കമന്റ്. എന്നാൽ പ്രവീൺകുമാർ ധോണിയുടെ പേര് പരാമർശിക്കാതെയാണ് സംസാരിച്ചത്.
‘ഇന്ത്യ നായകന്മാരെ ആരാധിക്കുന്ന സംസ്കാരത്തിൽ നിന്ന് പുറത്തുകടക്കണം. വലിയ പേരുകളെ ആരാധിക്കുന്നത് നിർത്തണം. എല്ലാവർക്കും പ്രാധാന്യം നൽകണം. ഇത്തരം വിലയിരുത്തലുകൾ ചമച്ച് വച്ചിരിക്കുന്നത് മീഡിയയും ബ്രോഡ്കാസ്റ്റർമാരുമാണ്. ഗൗതം ഭായി പറഞ്ഞത് ശരിയാണ്.
യുവരാജ് 15 വിക്കറ്റുകളും നിരവധി റൺസും നേടി. സഹീർ 21 വിക്കറ്റുകൾ വീഴ്‌ത്തി. ഗൗതം ഗംഭീർ 2007, 2011 ലോകകപ്പുകളിൽ കൂടുതൽ റൺസ് നേടി. ധോണി ഫൈനലിൽ റൺസടിച്ചു. ഒരു ടീം ജയിക്കണമെങ്കിൽ ബൗളർമാരും ബാറ്റർമാരും കളിക്കണം. ഒരു താരത്തിന് ഒരിക്കലും കിരീടം സമ്മാനിക്കാനാവില്ല”.-പ്രവീൺകുമാർ പറഞ്ഞു.