ലക്നൗ: രാമനവമിക്കൊരുങ്ങി അയോദ്ധ്യയിലെ രാമക്ഷേത്രം. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഭക്തരും രാമജന്മഭൂമി ട്രസ്റ്റും. അന്നേ ദിവസം രാംലല്ലയിൽ പതിക്കുന്ന സൂര്യരശ്മികളുടെ ആകാശ കാഴ്ച യാഥാർത്ഥ്യമാക്കാൻ ട്രസ്റ്റ് നടപടികൾ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) വിദഗ്ധർ അയോദ്ധ്യയിൽ പഠനങ്ങൾ നടത്തുന്നുണ്ട്. ഉയർന്ന നിലവാരമുള്ള നാല് കണ്ണാടികളും നാല് ലെൻസുകളുമാണ് പ്രോജക്ടിനായി ഉപയോഗിക്കുകയെന്ന് ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയോട് വിശദീകരിച്ചു.
ഏപ്രിൽ ഒൻപതിന് ആരംഭിക്കുന്ന നവരാത്രി ഉത്സവം 17-ന് രാംലല്ലയുടെ ജന്മദിനമായ രാമനവമി ആഘോഷത്തോടെ അവസാനിക്കും. അന്ന് ഉച്ചയ്‌ക്ക് 12 മണിക്ക്, ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാംലല്ലയിൽ സൂര്യരശ്മികൾ നേരിട്ട് പതിക്കും.സൂര്യ അഭിഷേക് എന്നാണ് ഇതറിയപ്പെടുന്നത്.