കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥും മത്സരിക്കും. പാർട്ടി അദ്ധ്യക്ഷൻ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാല് ബിഡിജെഎസ് സ്ഥാനാർത്ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കോട്ടയത്ത് വിജയം സുനിശ്ചിതമാണെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോട്ടയത്ത് നിന്നും എൻഡിഎ എംപിയുണ്ടാകണം. കർഷകർക്ക് കൈത്താങ്ങാകാൻ നരേന്ദ്രമോദി സർക്കാരിന് മാത്രമേ കഴിയൂ. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോട്ടയത്ത് എൻഡിഎ എംപിയുണ്ടായാൽ റബ്ബറിന് അടിസ്ഥാന വിലയായി 250 രൂപ നിശ്ചയിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും ബിജെപി ദേശീയ നേതൃത്വവും തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ചാലക്കുടിയിൽ നിന്ന് കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയിൽ നിന്ന് ബൈജു കലാശാലയും ജനവിധി തേടുമെന്ന് നേരത്തെ ബിഡിജെഎസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. പുതിയ സ്ഥാനാർത്ഥികളെക്കൂടി അറിയിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 16 സ്ഥാനാർത്ഥികളെയും എൻഡിഎ പ്രഖ്യാപിച്ച് കഴിഞ്ഞു.