കണ്ണൂർ: ജനവാസമേഖലയിൽ കടുവയിറങ്ങിയതിനെ തുടർന്ന് അടക്കാത്തോട് നിവാസികൾ പരിഭ്രാന്തിയിൽ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പട്ടാപ്പകലും വന്യജീവികൾ ജനവാസമേഖലയിലേക്കെത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം ആറളം ഫാമിൽ ആടിനെ കൊന്നിട്ടതും കടുവയാണോ എന്ന സംശയം നിലനിൽക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടാണ് പുലർച്ചയോടെ ആക്രമിക്കപ്പെട്ടത്. വീടിന്റെ വരാന്തയിൽ കിടന്നുറങ്ങിയ കുടുംബം ശബ്ദമുണ്ടാക്കിയതോടെ മൃഗം ഓടിപ്പോകുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകളൊന്നും തന്നെ കണ്ടെത്താനായില്ല. ഇപ്പോഴിതാ പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇവിടെയെത്തിയതും കടുവ ആയിരിക്കാമെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.