കോട്ടയം: ഓൺലൈൻ മുഖേന വർക്ക് ഫ്രം
ഹോം വഴി പണം സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി രാജേഷ് ആണ് പിടിയിലായത്. പെരുമ്പായിക്കാട് സ്വദേശിയായ യുവാവിൽ നിന്നാണ് പണം തട്ടിയത്. യുവാവിന് വാട്ട്സ്ആപ്പിൽ വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് മെസേജ് വരികയും ഇതിൽ ചേർന്നതോടെയാണ് പണം നഷ്ടമായത്.
ആദ്യ ഘട്ടത്തിൽ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്ന ചെറിയ ജോലികൾ ചെയ്തതിന് പ്രതിഫലം ലഭിച്ചു. യുവാവിന്റെ വിശ്വാസം നേടിയെടുത്തതിന് പിന്നാലെ കൂടുതൽ തുക ലഭിക്കണമെങ്കിൽ പ്രോസസിംഗ് ഫീസ് അടയ്ക്കണമെന്ന് പറഞ്ഞു. പ്രതികളുടെ നിർദ്ദേശാനുസരണം ആറ് ലക്ഷം രൂപയോളം ഇവർക്ക് വിവിധ ഘട്ടങ്ങളായി അയച്ചു നൽകി.
എന്നാൽ പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇതോടെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം പാലക്കാട് സ്വദേശിയായ രാജേഷ് കുമാറിന്റെ അക്കൗണ്ടിലാണ് എത്തിയതെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.