ന്യൂഡല്‍ഹി : ഡൽഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി . മെഹ്‌റോളിയിലെ അഖോണ്ഡ്ജി മസ്ജിദ് കഴിഞ്ഞ മാസമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചു മാറ്റിയത് . അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
മുൻതാസ്മിയ കമ്മിറ്റി മദ്രസ ബഹ്‌റുൽ ഉലൂമുമാണ് റംസാൻ നിസ്‌കാരം ഈ ഭൂമിയിൽ നടത്തണമെന്ന് കാട്ടി അപേക്ഷ നൽകിയത്. ഫെബ്രുവരി 23-ന് ഡൽഹി വഖഫ് ബോർഡ് മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു . ശബ്-ഇ-ബാരാത് സമയത്ത് ഈ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്ന ഹർജിയും ജസ്റ്റിസ് സച്ചിൻ ദത്ത തള്ളിയിരുന്നു .
മുൻ ഉത്തരവിൽ പറഞ്ഞ ന്യായം ഇപ്പോഴത്തെ അപേക്ഷയുടെ പശ്ചാത്തലത്തിലും ബാധകമാണെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ, ഈ കോടതി മറ്റൊരു സമീപനം സ്വീകരിക്കുന്നതിന് ന്യായീകരണമില്ല. അതിനാൽ, ഇപ്പോഴത്തെ അപേക്ഷയിൽ ആവശ്യപ്പെട്ട ഇളവ് അനുവദിക്കാൻ ഈ കോടതിക്ക് താൽപ്പര്യമില്ല, അതിനാൽ തള്ളിക്കളയുന്നു.- എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.