ന്യൂഡൽഹി: റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായ എൽവിഷ് യാദവിന്റെ നിർണായക മൊഴി പുറത്ത്. പാർട്ടികളിൽ വിതരണം ചെയ്യുന്നതാനായി വിവിധയിടങ്ങളിൽ നിന്നും പാമ്പിൻ വിഷം ശേഖരിക്കാറുണ്ടെന്ന് എൽവിഷ് യാദവ് പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
കേസിലെ മറ്റ് പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും വിവിധ റേവ് പാർട്ടികളിൽ അവരുമായി സമ്പർക്കം പുലർത്തിയിരുന്നതായും എൽവിഷ് പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിൽ ഇയാൾ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് എൽവിഷിനെ അറസ്റ്റ് ചെയ്തത്. പാർട്ടി നടന്ന സ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ചിലതിൽ പാമ്പിന്റെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. റേവ് പാർട്ടിക്കായി പാമ്പുകളെ ഉപയോഗിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. സ്ഥലത്ത് നിന്നും അഞ്ച് മൂർഖൻ പാമ്പിനെയും ഒമ്പത് പാമ്പുകളെയും കണ്ടെത്തുകയായിരുന്നു.