ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ച തേജസ് മാർക്ക് 1A യുദ്ധവിമാനം. ആദ്യത്തെ എൽസിഎ (ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ്) മാർക്ക് 1A ഫൈറ്റർ എയർക്രാഫ്റ്റാണ് തേജസ്. മാർച്ച് 31-ന് മുൻപായി യുദ്ധവിമാനം സേനയ്‌ക്ക് കൈമാറുമെന്ന് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് അറിയിച്ചു.
തേജസ് മാർക്ക് 1എ ഫൈറ്റർ ജെറ്റുകൾക്കൊപ്പം ട്രെയിനർ വിമാനവും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. ആദ്യത്തെ എൽസിഎ മാർക്ക് 1Aയുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്നും ഈ മാസം അവസാനത്തോടെ യുദ്ധവിമാനം സേനയ്‌ക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
65 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉപയോഗിച്ചാണ് തേജസ് മാർക്ക് 1എ നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീറിലെ പാക് അതിർത്തിയിലെ Nal എയർബേസിലാകും ഇവ വിന്യസിക്കുക. നാവികതാവളത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കനത്ത പ്രതിരോധം തീർക്കാൻ തേജസ് യുദ്ധവിമാനത്തിന് സാധിക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഐഎഎഫിന്റെ SU-30 യുദ്ധവിമാന നവീകരണ പരിപാടിക്ക് അനുമതി നൽകിയിട്ടുണ്ട്. ഏകദേശം 1.3 ലക്ഷം കോടി രൂപയുടെ പദ്ധതിയാകുമിത്. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിച്ച് ഇന്ത്യ മുന്നേറുന്നതിന്റെ തെളിവാണ് ഇത്.