ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് മാൾട്ട ചരക്കുക്കപ്പലായ എംവി റുവനേയും ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെ 17 ജീവനക്കാരെയും രക്ഷിച്ച ഇന്ത്യൻ നാവികസേനയ്‌ക്ക് നന്ദി പറഞ്ഞ് ബൾഗേറിയൻ പ്രസിഡന്റ് റുമെൻ റാദേവ്. എക്‌സിലൂടെയാണ് ഇന്ത്യൻ നാവികസേനയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹം നന്ദി അറിയിച്ചത്. ബൾഗേറിയൻ പ്രസിഡന്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി.
” സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ‘എംവി റുവനും’ ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെയുള്ള ജീവനക്കാരെയും രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയുടെ ധീരമായ പ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്റെ ആത്മാർത്ഥമായ നന്ദി. ”- അദ്ദേഹം എക്‌സിൽ കുറിച്ചു. സമുദ്രമേഖല സംരക്ഷിക്കേണ്ടതിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്കൊള്ളയും ഭീകരവാദവും ഇല്ലാതാക്കാനും ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് കപ്പലിനെ രക്ഷിച്ചതിന് ഭാരതത്തിന് നന്ദി അറിയിച്ച് നേരത്തെ ബൾഗേറിയൻ ഉപപ്രധാനമന്ത്രി മരിയ ഗബ്രിയേൽ രംഗത്തെത്തിയിരുന്നു. 7 ബൾഗേറിയൻ പൗരന്മാർ ഉൾപ്പെടെയുള്ളവർ ജോലി ചെയ്തിരുന്ന കപ്പലിനെ രക്ഷപ്പെടുത്താനുള്ള വിജയകരമായ പ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയോട് താൻ നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു ഉപപ്രധാനമന്ത്രി പറഞ്ഞത്. പിന്തുണയ്‌ക്കും മഹത്തായ പരിശ്രമത്തിനും നന്ദി. ക്രൂവിന്റെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗബ്രിയേൽ കൂട്ടിച്ചേർത്തു. ഇതിനൊക്കെയാണ് സുഹൃത്തുക്കൾ എന്നായിരുന്നു ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞത്.
കഴിഞ്ഞ വർഷം ഡിസംബർ 14നാണ് എംവി റൂവനെ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. കടൽക്കൊള്ളക്കാരിൽ നിന്നും ഇന്ത്യൻ നാവികസേന കപ്പൽ തിരിച്ചുപിടിക്കുകയും 35 കൊള്ളക്കാരെ കീഴടക്കുകയും ചെയ്തു. പരിക്കേൽക്കാതെ ജീവനക്കാരെ സേന രക്ഷപ്പെടുത്തിയിരുന്നു.