പാലക്കാട്: കേരളത്തിലും നരേന്ദ്രമോദി സർക്കാരിന് അനുകൂലമായ പ്രതികരണം പ്രകടമാണെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. സ്ത്രീ വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രിയുണ്ടാക്കിയ ചലനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജനങ്ങളുടെ പ്രതികരണത്തിൽ വലിയ മാറ്റമാണ് കാണുന്നത്. കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഒരു കുടുംബവും പാലക്കാടില്ല. ആദ്യമായിട്ടാണ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചതെന്ന് ജനങ്ങൾ ഇങ്ങോട്ട് പറയുന്നത്. ജനങ്ങൾക്ക് മോദി ഗവൺമെന്റിലുള്ള ഈ വിശ്വാസമാണ് എൻഡിഎക്ക് കരുത്ത് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സാ രംഗത്ത് പാലക്കാട് വളരെയധികം പുറകിലാണ്. ആധുനിക രീതിയിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ പാലക്കാടിന് അത്യാവശ്യമാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ കേരളത്തിനനുവദിക്കുന്ന എയിംസ് പാലക്കാട് കൊണ്ടുവരുമെന്നും കൃഷ്ണകുമാർ ജനങ്ങൾക്ക് ഉറപ്പുനൽകി. വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ കേന്ദ്രസർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. വികസനം യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. 2015-2020 കാലഘട്ടത്തിൽ പാലക്കാട് നഗരസഭയുടെ വൈസ് ചെയർമാൻ ആയിരുന്നപ്പോഴാണ് പാലക്കാട് നഗരത്തെ കേന്ദ്രസർക്കാർ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 220 കോടി രൂപയിൽ പദ്ധതിക്ക് കീഴിൽ പാലക്കാടിന്റെ സമഗ്രവികസനമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തിനും കോൺഗ്രസിനും പാലക്കാടിന്റെ വികസനത്തിന് ഒന്നും ചെയ്യാനായില്ല. ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ച എൽഡിഎഫ്, യുഡിഎഫ് എംപിമാർക്ക് മണ്ഡലത്തിൽ ചൂണ്ടിക്കാണിക്കാൻ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ മോദി സർക്കാർ ഫണ്ടുകൾ അനുവദിച്ച് പാലക്കാടിനെ അനുഗ്രഹിച്ചു.അമൃത് 2.0 യിലും പാലക്കാടിന് 72 കോടി അനുവദിച്ചു. വികസനം പറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥികൾ വോട്ടുതേടുമ്പോൾ വർഗീയത പറഞ്ഞാണ് ഇടതുമുന്നണിയും കോൺഗ്രസും വോട്ടുതേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.