കോട്ടയം: ഏറ്റുമാനൂരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ വയോധികൻ അറസ്റ്റിൽ. അങ്കമാലി സ്വദേശി ഡേവിസിനെയാണ് അറസ്റ്റ് ചെയ്തത്. തെള്ളകം സ്വദേശിയുടെ ഭാര്യയ്ക്ക് കാനഡയിൽ കെയർടേക്കർ ജോലി വാങ്ങി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്. പലതവണകളായി പത്ത് ലക്ഷം രൂപ വരെയാണ് പ്രതി തട്ടിയത്.
ജോലി ലഭിക്കുന്നതിനായി ആദ്യം രണ്ടര ലക്ഷം രൂപ നൽകണമെന്നും ബാക്കി തുക ജോലി ലഭിച്ചതിന് ശേഷം മതിയെന്നും പ്രതി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പലതവണ വീണ്ടും പണം തട്ടുകയായിരുന്നു. വ്യാജമായി നിർമ്മിച്ച കാനഡയിലെ വർക്ക് പെർമിറ്റുൾപ്പെടെ കാണിച്ചാണ് പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തത്.
എന്നാൽ പണം തട്ടിയതിന് ശേഷം കൂടുതൽ വിവരങ്ങളൊന്നും ഇല്ലാതെ വന്നതോടെ ദമ്പതികൾ പരാതി നൽകുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് കേസിലെ മുഖ്യപ്രതിയായ ഡേവിസിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.