പത്തനംതിട്ട: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ ഡിജിപിക്ക് കേരളസർക്കാർ നൽകിയ നിർദ്ദേശം പക്ഷപാതപരമാണെന്ന് ശബരിമല കർമ്മ സമിതി. കേരളത്തിലെ ഭക്തജനങ്ങളെ സംരക്ഷിക്കുന്ന നിയമം കൊണ്ടു വരണമെന്നും കർമ്മ സമിതി പ്രസ്താവനയിലൂടെ അറിയിച്ചു. കേരളത്തിലെ ഭക്തജനങ്ങളുടെ ആവശ്യങ്ങളാണ് പ്രസ്താവനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
‘പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ ഡിജിപിക്ക് കേരളസർക്കാർ നൽകിയ നിർദ്ദേശം തികച്ചും പക്ഷപാതപരം. അത് ഒറ്റ നോട്ടത്തിൽ എല്ലാവർക്കും മനസിലാകുന്ന ഒന്നാണ്. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി എടുത്ത കേസുകൾ പിൻവലിക്കുമെന്ന 2022 ലെ സർക്കാർ തീരുമാനം, പൗരത്വഭേദഗതി നിയമത്തിനെതിരെ മാർക്സിസ്റ്റ് പാർട്ടിയുടെ സഹയാത്രികരായ എസ്ഡിപിഐ നടത്തിയ സമരത്തിൽ പങ്കെടുത്തവർക്ക് വേണ്ടിയാണെന്ന സത്യം ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
സ്വന്തം ജീവൻ പോലും തൃണവത്കരിച്ചുകൊണ്ട് വിശ്വാസ സംരക്ഷണത്തിനായി പ്രക്ഷോഭത്തിൽ പങ്കെടുത്ത ലക്ഷോപലക്ഷം അമ്മമാരും ബലിദാനികളായവരുമുണ്ട്. കൂടാതെ, പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായവർ, ആയിരക്കണക്കിന് കള്ളക്കേസിൽ കുടക്കപ്പെട്ടവർ, ജാമ്യത്തിനായി ലക്ഷോപലക്ഷം രൂപ കെട്ടിവച്ച് സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നവർ തുടങ്ങി ജനങ്ങളുണ്ട്. അക്രമത്തിൽ ജോലി നഷ്ടപ്പെട്ടവരും കേസുള്ളതിനാൽ ജോലിസാധ്യത ഇല്ലാതായവരുമെല്ലാം ഇതിനൊക്കെല്ലാം കാരണക്കാരായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാനുള്ള ഒരവസരവും പാഴാക്കാൻ പാടില്ല എന്ന ഉറച്ച തീരുമാനമാണ് വിശ്വാസികൾക്കുള്ളത്.
ആചാരപരമായി ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായും ഹൈന്ദവ വിശ്വാസികളുമായും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുമായും, ശബരിമല പ്രക്ഷോഭത്തിനും സുപ്രീം കോടതിയിലെ കേസുകളിലും നേതൃത്വം കൊടുത്തവരുമായും കൂടി ആലോചിച്ചുകൊണ്ട് ശബരിമല വിഷയത്തിൽ മാത്രമുള്ള തീരുമാനമല്ല ഇത്. എല്ലാ ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങളുടെയും ശക്തമായ നിലനിൽപ്പിന് ആധാരമാകുന്ന ഒരു നിയമ സംവിധാനം കൊണ്ടുവരണം. ഇത് കേരളത്തിൽ ഹിന്ദുക്കളുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
അതിനുവേണ്ടി പ്രവർത്തിക്കുക എന്നത് ഓരോ ക്ഷേത്രവിശ്വാസിയുടെയും ധർമ്മമാണ്. ഇത്തരത്തിൽ ശബരിമല വിശ്വാസത്തിന്റെ വിഷയം ഒരു രാഷ്ടീയ ആയുധമായി വിശ്വാസികൾക്ക് നേരെ പ്രയോഗിക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ നടപടികളെ ചെറുക്കാൻ വിശ്വാസികൾക്കും ചില രാഷ്ട്രീയ നിലപാടുകൾ എടുക്കേണ്ടിവരും.’- എന്നായിരുന്നു ശബരിമല കർമ്മ സമിതിയുടെ പ്രസ്തവാന.