ന്യൂഡൽഹി: വരുന്ന രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്ത്-ബിലിമോറിയയ്‌ക്കും ഇടയിലാകും ആദ്യം സർവീസ് നടത്തുക. രാജ്യത്തെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയുടെ മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ പുരോഗതി വിലയിരുത്താനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബുള്ളറ്റ് ട്രെയിനുകൾ 220 കിലോമീറ്ററിനും 320 കിലോമീറ്ററിനും ഇടയിൽ വേഗതയിലാകും ഓടുക. മുംബൈ-അഹമ്മദാബാദ് ദൂരം 2.07 മുതൽ 2.58 മണിക്കൂറായി ചുരുങ്ങും. അതിവേഗ റെയിൽ ഇടനാഴിയിൽ ഓടുന്ന ഷിൻകാൻസെൻ E5 സീരീസ് ട്രെയിനുകളുടെ നിർമ്മാണം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഇടനാഴി നഗരയാത്രയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനൊപ്പം മുംബൈ, സൂറത്ത്, ആനന്ദ്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സമ്പദ്‌വ്യവസ്ഥയെ സമന്വയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയും അഹമ്മദാബാദും സമന്വയിച്ച് ഒറ്റ സാമ്പത്തിക മേഖലയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് എല്ലാ തരത്തിലുള്ളശ ട്രെയിനുകളും ആവശ്യമാണ്. ഇന്ത്യൻ റെയിൽവേ ഇതിനകം രാജ്യത്തുടനീളം 40-ലധികം വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവുമൊടുവിലായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായും അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചു.